പേജുകള്‍‌

20090724

കൂത്താട്ടുകുളം: ചരിത്രമുറങ്ങുന്ന സമര ഭൂമി

ജോസ് കരിമ്പന

തിരുവിതാംകൂറില്‍ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ സമര ഗാഥകള്‍ക്ക് ചെവിയോര്‍ത്ത് പോരുന്ന പ്രദേശമാണ് കൂത്താട്ടുകുളം. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭങ്ങളുടെ (1933) അലയടികള്‍ അതിന്റെആരംഭത്തില്‍ തന്നെ കൂത്താട്ടുകുളത്തും എത്തിയിരുന്നു.സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി,പ്രായപൂര്‍ത്തി വോട്ടവകാശം, നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്. മര്‍ദ്ദനങ്ങളും, നിരോധന നടപടികളും കൊണ്ട് പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളാണ് ഇവിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത് . ഐ.എം. വര്‍ക്കി, കെ.ടി. ജേക്കബ്,സി.ഐ. ആന്‍ഡ്രൂസ്, കെ.സി. ജോണ്‍,ടി.കെ. നീലകണ്ഠന്‍, ചൊളളമ്പേല്‍ പിളള, തുടങ്ങിയവരായിരുന്നു കൂത്താട്ടുകുളത്തെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ മുന്നണിപോരാളികള്‍.

നിവര്‍ത്തന പ്രക്ഷോഭത്തിന് മുന്‍പ് തന്നെ സാമൂഹ്യനവോത്ഥാനം ലക്ഷ്യമാക്കിയുള്ള നിരവധിസമരങ്ങള്‍ക്ക് ഈ നാട് സാക്ഷ്യംവഹിക്കുകയുണ്ടായി. അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിനും, വിദ്യാലയ പ്രവേശനത്തിനും വേണ്ടിയായിരുന്നു ആസമരം.വൈക്കം സത്യാഗ്രഹത്തിലെ മുന്നണിപോരാളികളില്‍ ഒരാളായിരുന്ന പാലക്കുഴയിലെ കീഴേട്ടില്ലത്ത് രാമന്‍ഇളയതാണ് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഐത്ത ജാതികളില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം സ്വന്തം ഇല്ലപ്പറമ്പില്‍ തന്നെ ഒരു വിദ്യാലയം ആരംഭിച്ചു.ഈ സ്ക്കുളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അയ്യങ്കാളിയായിരുന്നു. അവിടെ പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ക്ക് സ്ളേറ്റും, പെന്‍സിലും മാത്രമല്ല, ആഹാരവും, വസ്ത്രവും വരെ സൌജന്യമായിട്ടാണ് നല്‍കിയിരുന്നത്. സഹോദരന്‍ ആയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധ സമരങ്ങളുടെ ചുവടുപിടിച്ച് മിശ്രഭോജനമടക്കമുളള സമരങ്ങളും അക്കാലത്തിവിടെ നടന്നിരുന്നു. ഇതിനെല്ലാം പങ്കെടുക്കാന്‍ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ധാരാളം പേര്‍ മുന്നോട്ടുവരികയുണ്ടായി. കൂത്താട്ടുകുളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിച്ചത് പ്രധാനമായും രാമനിളയതിന്റെ നേതൃത്വത്തില്‍ നടന്ന ഈ നവോത്ഥാന പോരാട്ടങ്ങളായിരുന്നു.

1938- ല്‍ തിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊളളുകയും, ഉത്തരവാദ ഭരണത്തിന് വേണ്ടിയുളള പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തു ഇതോടെ നിവര്‍ത്തനപ്രക്ഷോഭത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കൂത്താട്ടുകുളത്തെ നിരവധി ചെറുപ്പക്കാര്‍ സ്റേറ്റു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറായി. ,സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടംതാണുപിളളയുടെ കൈയ്യില്‍ നിന്ന് നേരിട്ട് മെമ്പര്‍ഷിപ്പെടുത്താണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായത്.

ഉത്തര തിരുവിതാംകൂറിലെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കൂത്താട്ടുകുളം. ദിവാന്‍ സി.പി.രാമസ്വാമിഅയ്യരുടെ കരിനിയമങ്ങളെയും,പോലീസിന്റെ കിരാതമര്‍ദ്ദനങ്ങളെയും അവഗണിച്ചുകൊണ്ട് നിരവധി യുവാക്കളാണ് ആ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത്. കൂത്താട്ടുകുളത്തെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭം നേരിടാന്‍ ലോക്കല്‍ പോലീസിന് പുറമേ അഞ്ചുരൂപ പോലീസിനേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക, യോഗങ്ങള്‍ അലങ്കോലപ്പെടുത്തുക, സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു അഞ്ചുരൂപാ പോലീസിന്റെ പ്രധാന ജോലികള്‍. ഇവര്‍ക്ക് പ്രതിമാസം അഞ്ചുരൂപയായിരുന്നു പ്രതിഫലം. അതിന്റെ അടിസ്ഥാനത്തിലാണ് മൂണ്ടും കാക്കിഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ഇവരെ അഞ്ചുരൂപാ പോലീസ്സെന്ന് ജനങ്ങള്‍ വിളിച്ചിരുന്നത്.

ഒരിക്കല്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിളള കൂത്താട്ടുകുളം വി.എം.സ്കൂള്‍ മൈതാനത്ത് (ഇന്നത്തെ ടൌണ്‍ഹാളിന് തെക്കുഭാഗത്തായിരുന്നുവി.എം.സ്കൂള്‍ മൈതാനം ) പ്രസംഗിക്കുന്നതിനിടയില്‍ അഞ്ചുരൂപ പോലീസ് അദ്ദേഹത്തെ കടന്നാക്രമിക്കുകയും,ഉടുമുണ്ട് പറിച്ചെടുത്ത് ആക്ഷേപിക്കുകയും ചെയ്തു.ഇതുപോലുളള അനേകം അക്രമങ്ങള്‍ അഞ്ച്രൂപ പോലീസ് അക്കാലത്ത് ഇവിടെ നടത്തിയിട്ടുണ്ട്.സ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന പട്ടംതാണുപിളള, ടി.എം.വര്‍ഗീസ്, സി.കേശവന്‍,അക്കാമ്മചെറിയാന്‍ തൂടങ്ങിയവരെല്ലാം അക്കാലത്തിവിടെ വരികയും, നിരവധി രാഷ്ട്രീയ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്ന രാഷ്ട്രീയ തടവുകാരില്‍ നല്ല ശതമാനം കൂത്താട്ടുകുളംകാരായിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്.പില്‍ക്കാലത്ത് കമ്യൂണിസ്റ് നേതാവും മന്ത്രിയുമായ കെ.ടി.ജേക്കബ്,ഐ.എം. വര്‍ക്കി, ടി.കെ.നീലകണ്ഠന്‍, ചൊളളമ്പേല്‍ പിളള, കെ.സി.ജോണ്‍,ഡോ.തോമസ്,ആത്രച്ചാലില്‍ ജോസഫ്, സി.ഐ.ആഡ്രൂസ്, സി.എം. കുര്യന്‍, കളരിക്കല്‍ കുര്യന്‍,കെ.വി.ജോണ്‍,പി.എ.ജോര്‍ജ്,ആര്‍.വി.മാരാര്‍, എന്‍.എസ്.മാധവന്‍തുടങ്ങിയവരാണ് കൂത്താട്ടുകുളത്ത് സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

1939 ജനുവരി 19 നു ടി.കെ.നീലകണ്ഠനും,ചൊളളമ്പേല്‍പിളളയും ചേര്‍ന്ന് കൂത്താട്ടുകുളം വി.എം. സ്കൂള്‍ മൈതാനത്ത് വച്ച് പരസ്യമായി മെമ്മോറാണ്ടം വായിച്ച് നിരോധനം ലംഘിക്കുകയുണ്ടായി. ദിവാനെതിരെ സ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിന് നല്‍കിയ മെമ്മോറാണ്ടം ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗത്തിന്റെ തീരുമാനമനുസരിച്ചാണ് അവര്‍ നിരോധനം ലംഘിച്ചത്. ഇതിന്റെ പേരില്‍ ടി.കെ.നീലകണ്ഠനേയും,ചൊളളമ്പേല്‍ പിളളയേയും പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകാലത്തെ പോലീസ് മര്‍ദ്ദനങ്ങളുടെ ഫലമായി ക്ഷയരോഗ ബാധിതനായി തീര്‍ന്ന ചൊളളമ്പേല്‍ പിളള അകാലത്തില്‍ മരണമടയുകയുമുണ്ടായി. ഉത്തരതിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ ആദ്യ രക്ത സാക്ഷിയാണ് ചൊളളമ്പേല്‍പിളള എന്നറിയപ്പെടുന്ന സി.ജെ.ജോസഫ്.

1939-ല്‍ കരുനാഗപ്പിളളിയില്‍ വച്ച് നടന്ന സ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം കൂത്താട്ടുകുളത്ത് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതെളിക്കുകയുണ്ടായി. കൂത്താട്ടുകുളത്തുനിന്നും ആ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അവിടെ വച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷനേതാക്കളുമായി ബന്ധപ്പെടുകയും, അത് വഴി കമ്യൂണിസ്റാശയങ്ങളില്‍ ആകൃഷ്ടരായിതീരുകയുമായിരുന്നു.പിന്നീടിവിടെ നടന്ന രാഷ്ട്രീയ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നത് ഇടതുപക്ഷ നേതാക്കളായ പി.ടി.പുന്നൂസ്, സി.എസ്സ്. ഗോപാലപിളള, എ.കെ.തമ്പി തുടങ്ങിയവരാണ്. സാമ്പത്തികമായും, സാമൂഹ്യമായും അവശതയനുഭവിച്ചിരുന്ന ഇവിടത്തെ കൃഷിക്കാരേയും, തൊഴിലാളികളേയും വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ആയുധമണിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഈ നേതാക്കളാണ്. ഇവരുടെ പ്രസംഗങ്ങളും, സ്റഡിക്ളാസ്സുകളും നിരവധിയുവാക്കളെ കമ്മ്യൂണിസ്റ് അനുഭാവികളാക്കി. രാത്രി കാലങ്ങളില്‍ ഏതെങ്കിലും കൃഷിക്കാരന്റെ വീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു അത്തരം യോഗങ്ങളും സ്റഡി ക്ളാസ്സുകളും നടന്നിരുന്നത്.

1942-ല്‍ ആണ് കൂത്താട്ടുകുളത്ത് കമ്മ്യൂണിസ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപം കൊളളുന്നത്. കേരളത്തില്‍ മറ്റ് പല സ്ഥലങ്ങളിലും ഉണ്ടായതുപോലെ ഇവിടെയും കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗമാണ് കമ്യൂണിസ്റ്റ്കാരായി മാറിയത്. കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിലുളള പെരുമ്പിളളിക്കാട്ടില്‍ പി.എ. ജോര്‍ജ് എന്ന സഖാവിന്റെ വീട്ടില്‍ കൂടിയ ഒരു രഹസ്യ യോഗത്തില്‍ വെച്ചായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം. ആ യോഗത്തില്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന കെ.ടി.ജേക്കബ്, പി.എ.ജോര്‍ജ്, കെ.സി.സഖറിയ, എന്‍.എസ്.മാധവന്‍, എം.ജെ.ജോണ്‍,കെ.എം. ജോസഫ്,സി.എസ്.ജോര്‍ജ്,കെ.വി.ജോണ്‍,പി.ജെ.സ്കറിയ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. കമ്യൂണിസ്റ് പാര്‍ട്ടിയുടെ കേരള കമ്മിറ്റിയില്‍ നിന്ന് സഖാവ് സി.എച്ച്. കണാരനും ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അവിടെ വച്ച് സി.എസ്സ്. ജോര്‍ജ് സെക്രട്ടറിയായി രൂപംകൊണ്ട പാര്‍ട്ടി സെല്ലാണ് ഉത്തരതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ് പാര്‍ട്ടിയും, തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയത്.

വ്യവസായ ശാലകളോ, വ്യവസായതൊഴിലാളികളോ ഇല്ലാതിരുന്ന കൂത്താട്ടുകുളത്തും, സമീപപ്രദേശങ്ങളിലും കമ്യൂണിസ്റ് പാര്‍ട്ടിയിലേക്ക് ആദ്യമായി കടന്ന് വന്നത് ഇടത്തരം കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളുമായിരുന്നു.അവര്‍ അനുഭവിച്ചു വന്നിരുന്ന കഷ്ടപ്പാടുകളും,ദുരിതങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിരന്തരമായ സമരങ്ങള്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. തിരുവിതാംകൂറില്‍ ആദ്യമായി സംഘടിതകര്‍ഷക പ്രസ്ഥാനം രൂപം കൊളളുന്നത് കൂത്താട്ടുകുളത്താണ്. 1943-ല്‍ പൂഞ്ഞാറില്‍ വെച്ച് കെ.ടി.ജേക്കബ് പ്രസിഡന്റും, സി.എസ്.ഗോപാലപിളള സെക്രട്ടറിയുമായി തിരുവിതാംകൂര്‍ കര്‍ഷകസംഘംരൂപം കൊള്ളുന്നതിനുമുമ്പുതന്നെ കൂത്താട്ടുകൂളത്ത് കര്‍ഷകരുടെ സംഘടന നിലവില്‍ വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ പട്ടിണിയും, ക്ഷാമവും നേരിടാന്‍ രണ്ടേക്കറില്‍ താഴെ നിലമുള്ള പാവപ്പെട്ട കൃഷിക്കാരില്‍ നിന്നുകൂടി ലെവിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഈ പ്രദേശത്തെ കൃഷിക്കാര്‍ നടത്തിയ സമരം ചരിത്രപ്രധാനമായ ഒന്നാണ്. ഈ കാര്‍ഷിക സമരങ്ങള്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുറിയാനിക്രിസ്ത്യാനികളായ കൃഷിക്കാരെ കമ്മ്യൂണിസ്റ് പാര്‍ട്ടിയിലേക്കും കര്‍ഷകപ്രസ്ഥാനത്തിലേക്കും കടന്നു വരുവാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ക്രൈസ്തവ സഭാനേതൃത്വം കമ്മ്യൂണിസ്റുകാരെ ഭീതിയോടെ വീക്ഷിച്ചിരുന്ന ആ കാലത്ത് പതിവിന് വിപരീതമായി ചട്ടയും മുണ്ടുമുടുത്ത ധാരാളം നസ്രാണി സ്ത്രീകള്‍ പുരുഷ•ാരൊടൊപ്പം ചെങ്കൊടിയേന്തി കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ യോഗങ്ങളിലും, പ്രകടനങ്ങളിലുംമറ്റും പങ്കെടുത്തിരുന്നു.

ഇക്കാലത്ത് എക്സൈസുകാരുടെയും, ഷാപ്പുടമകളുടെയും നിരന്തര ശല്യവും, സാമൂഹ്യഅവശതകളും അനുഭവിച്ചുവന്നിരുന്ന ചെത്തു തൊഴിലാളികളും സംഘടിതകര്‍ഷകരോടും, കര്‍ഷകതൊഴിലാളികളോടും ഒപ്പം അണിചേരാന്‍ തയ്യാറായി . 1945 -ല്‍ കൂത്താട്ടുകുളം അമ്പലംകൂന്ന് ക്ഷേത്ര പരിസരത്തുകൂടിയ ഒരു രഹസ്യയോഗത്തില്‍ വച്ചാണ് ചെത്തുതൊഴിലാളിയൂണിന്‍ രൂപംകൊള്ളുന്നത്. കൂത്താട്ടുകുളത്തെ ആദ്യ തൊഴിലാളി സംഘടനയായിരുന്നു ചെത്തുതൊഴിലാളിയൂണിയന്‍. പിന്നീടിവിടെ കര്‍ഷകതൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം സംഘടിച്ച് ശക്തരായി.

1947 ഓഗസ്റ്റ്ഒന്നിന് ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കല്‍ മോഡല്‍ ഭരണപരിഷ്കാരത്തിനെതിരെ കൂത്താട്ടുകുളത്തുനടന്ന വിദ്യാര്‍ത്ഥിപ്രകടനം വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിവിളിച്ചറിയിക്കുന്നതായിരുന്നു. ആ പ്രകടനത്തിനുനേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.

1948 ല്‍ കല്‍ക്കത്താ കോണ്‍ഗ്രസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റുപാര്‍ട്ടിയെ നിരോധിച്ചിരുന്നകാലത്തുണ്ടായ ഉമ്മന്‍ കൊലക്കേസ് കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ഒന്നാണ്. പാലക്കുഴയില്‍ കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ ഒരു യോഗത്തിനുനേരെ പോലീസും ഗുണ്ടകളും ചേര്‍ന്നു നടത്തിയ അക്രമണത്തിനിടയിലാണ് പോലീസ് കോണ്‍സ്റബിളായ ഉമ്മന്‍ കോല്ലപ്പെടുന്നത്. ഇതോടെ കൂത്താട്ടുകുളത്തിന്റെ രാഷ്ടീയ അന്തരീക്ഷമാകെ കലുഷിതമായി.ഈ പ്രദേശത്ത് ഒരൊറ്റ കമ്മ്യൂണിസ്റികാരന്‍ പോലുംജീവനോടെയിരിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ച ഭരണാധികാരികള്‍ അറസ്റും ,ലോക്കപ്പ് മര്‍ദ്ദനങ്ങളും കൊണ്ട് നാടിനെ നരകതുല്യമാക്കി. സ്ത്രികളും കുട്ടികളുമടക്കം നിരപരാധികളായ നൂറുകണക്കിനാളുകള്‍ പീഡനങ്ങള്‍ക്കിരയായി.

ഇങ്ങനെ ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് കൂത്താട്ടുകുളത്തേക്ക് പ്രസിദ്ധമായ വൈക്കം ജാഥ എത്തിച്ചേരുന്നത്. തിരു - കൊച്ചി സംയോജനത്തെ എതിര്‍ക്കുകയും ,ഐക്യ കേരളം രൂപികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 1949 ജൂലൈ ഒന്നിന് കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ആ ജാഥ. വൈയ്ക്കം ,ഉല്ലല, വെച്ചുര്‍, കരിപ്പാടം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഖാക്കളായിരുന്നു ജാഥയില്‍ പങ്കെടുത്തിരുന്നത്. ജാഥ കൂത്താട്ടുകുളം ടൌണില്‍ പ്രവേശിക്കുന്ന തിനു മുന്‍പുതന്നെ പോലീസ് തടയുകയും ജാഥാഗങ്ങളെ അറസ്റു ചെയ്യ്ത് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്യ്തു. ജാഥയില്‍ അംഗമായിരുന്ന ഉല്ലല ദാമോദരന്‍ കൂത്താട്ടുകുളം ലോക്കപ്പില്‍ കിടന്ന് മര്‍ദ്ദനമേറ്റ് മരണമടഞ്ഞു.

1948 - 50 കാലത്ത് പി.കൃഷ്ണപിള്ള, ഇ.എം.എസ്, അച്ചുതമേനോന്‍ , എന്‍.സി. ശേഖര്‍ തുടങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും കൂത്താട്ടുകുളത്ത് വരികയും ഇവിടെ നടന്ന ചില രഹസ്യയോഗങ്ങളില്‍ സബന്ധിക്കുകയും ചെയ്യ്തിട്ടുണ്ട്.

കൂത്താട്ടുകുളത്തിന്റെ സുദിര്‍ഘമായ രാഷ്ടീയ ചരിത്രത്തില്‍ ധീരരായ നാല് യുവാക്കള്‍ രക്തസാക്ഷികളായി. ചൊള്ളമ്പേല്‍ പിള്ള, മണ്ണത്തൂര്‍ വര്‍ഗീസ്, തിരുമാറാടി രാമകൃഷ്ണന്‍, പാമ്പാക്കുട അയ്യപ്പന്‍, എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനം മൂലം മരണ മടഞ്ഞ രക്തസാക്ഷികള്‍. കയ്യൂരിലും , കരിവെള്ളൂരിലും ,പുന്നപ്രയിലും, വയലാറിലും, ശുരനാട്ടുമൊക്കെ ചോരകൊണ്ട് ഇതിഹാസം രചിച്ച വിപ്ളവകാരികള്‍ക്കൊപ്പം ഈ നാടിന്റെ ആവേശവും അഭിമാനവുമാണിവര്‍. ‘രക്തസാക്ഷികളുടെ നാടെന്നാണ് ’ എ.കെ.ജി.തന്റെ ആത്മ കഥയില്‍ കൂത്താട്ടുകുളത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

(രക്തസാക്ഷികളുടെ നാടു് എന്നകൃതിയുടെ കര്‍ത്താവാണു് ലേഖകന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^