പേജുകള്‍‌

20100320

ആഹ്ലാദസാന്നിധ്യം ഇനിയില്ല

പ്രൊഫ. എം.കെ. സാനു


അരനൂറ്റാണ്ട് മുമ്പാണ് റോസിതോമസുമായി ഞാന്‍ പരിചയപ്പെടുന്നത്. എറണാകുളത്ത് സി.ജെ. തോമസിന്റെ വീട്ടില്‍ വെച്ചായിരുന്നു അത്. ഹൃദ്യമായി സംസാരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം ആരിലും ഉല്ലാസഭാവം പകരും. ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളാകാന്‍ താമസമുണ്ടായില്ല. സി.ജെ.തോമസുമായി എനിക്കുണ്ടായിരുന്ന സൗഹൃദവും എം.പി. പോളിന്റെ നേര്‍ക്ക് ഞാന്‍ പുലര്‍ത്തിയിരുന്ന ബഹുമാനവും ആ ബന്ധത്തിന് ആഴംനല്‍കി.


പലപ്പോഴും റോസി തോമസിന്റെ ചായ സല്‍ക്കാരം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ അപ്പനെക്കുറിച്ചും സി.ജെ. തോമസിനെക്കുറിച്ചും റോസി പറഞ്ഞിരുന്ന ഫലിതങ്ങള്‍ ഒട്ടൊന്നുമല്ല എന്നെ ആകര്‍ഷിച്ചത്. അവരുടെ വ്യക്തിത്വങ്ങളിലേക്ക് ഉള്‍ക്കാഴ്ച പകരാന്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്.


സി.ജെ. തോമസിനെ റോസി വിവാഹം കഴിക്കുന്നതിന് എം.പി.പോള്‍ എതിരായിരുന്നു. പിതാവിനെ ഈശ്വരതുല്യനായി കണ്ടിരുന്നെങ്കിലും തന്റെ പ്രണയത്തില്‍നിന്നും പിന്മാറാന്‍ റോസി വിസമ്മതിച്ചു. കുറ്റിപ്പുഴ കൃഷ്ണപിള്ളയും പൊന്‍കുന്നം വര്‍ക്കിയും മറ്റും സി.ജെ.യുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുകയും ചെയ്തു. എങ്കിലും പിതാവിനെപ്പോലെ അഭിപ്രായസ്ഥൈര്യം പുലര്‍ത്തുന്നതില്‍ റോസി തെല്ലും അധൈര്യം കാട്ടിയില്ല.


സി.ജെ. തോമസിന്റെ ബുദ്ധിപരവും സര്‍ഗാത്മാകവുമായ കഴിവുകളില്‍ റോസിക്ക് മതിപ്പുണ്ടായിരുന്നു. എങ്കിലും പിതാവിന്റെ സമുന്നതമായ ആദര്‍ശവായ്പിനെയും ചിന്താമണ്ഡലത്തെയുമാണ് അവര്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നത്.ഒരു പുരുഷന്റെ ഉത്തമമാതൃകയായി റോസി മനസ്സില്‍ സൂക്ഷിച്ചിരുന്നതും എം.പി. പോളിന്റെ വിഗ്രഹമായിരുന്നു. അതേസമയം തന്നെ സി.ജെ.തോമസ് നാടകകൃത്തെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല ലോകസാഹിത്യത്തില്‍ തന്നെ ഇടം നേടുമെന്നും അവര്‍ വിലയിരുത്തിയിരുന്നു.


സി.ജെ.യുടെ ലഘുഉപന്യാസങ്ങളിലെ മിന്നല്‍പ്പിണരുകള്‍ എത്ര വിശിഷ്ടമാണെന്ന് തിരിച്ചറിയാനുള്ള കഴിവും റോസിക്കുണ്ടായിരുന്നു. ചിലപ്പോഴെല്ലാം വിരസനായും പരുഷ പ്രകൃതിയായും മാറിയിരുന്ന ഭര്‍ത്താവിനെ ഉദാരമായ സ്നേഹവായേ്പാടെ വീക്ഷിക്കാന്‍ റോസിക്ക് കഴിഞ്ഞതിന്റെ കാരണവും ഇതാണ്. ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന വികാരസ്പര്‍ശിയായ പുസ്തകത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ മനോഭാവം എത്ര ഊഷ്മളമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും.


സി.ജെ. തോമസും റോസിയും തമ്മില്‍ തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അതിനിടയിലും പരസ്പരം സഹതാപത്തോടെ വീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്നേഹിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ആ ഗുണവിശേഷമാണ് വിപരീത സാഹചര്യങ്ങള്‍ക്കിടയിലും അവരുടെ കുടുംബജീവിതം സന്തുഷ്ടമാക്കിത്തീര്‍ത്തത്.


വിപരീത സാഹചര്യങ്ങളില്‍ പ്രധാനം ദാരിദ്ര്യവും അതിനോട് ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമാണ്. അരിഷ്ടിച്ച് കഴിയാനുള്ള വകയേ അക്കാലത്ത് അവര്‍ക്ക് കിട്ടിയിരുന്നുള്ളൂ. ഒരു സ്വപ്നദര്‍ശിയെപോലെ പല കാര്യങ്ങളിലും ഇടപ്പെട്ട് ലോകം നന്നാക്കാന്‍ പരിശ്രമിച്ചിരുന്ന സി.ജെ. തോമസ് പണമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും ഓള്‍ ഇന്ത്യ റേഡിയോയിലും സതേണ്‍ ലാംഗ്വേജസ് ബുക് ട്രസ്റ്റിലും ഉണ്ടായിരുന്ന ഉദ്യോഗങ്ങള്‍ ലാഘവബുദ്ധിയോടെ അദ്ദേഹം വലിച്ചെറിഞ്ഞ് തെരുവിലിറങ്ങി നടന്നു.


സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതൊക്കെ ചെയ്യുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഭാര്യയും മക്കളും കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് വളരേണ്ടവരാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കാം. എം.പി. പോളിന്റെ മകളെന്ന നിലയില്‍ സമൃദ്ധിയുടെ നടുവിലാണ് റോസി വളര്‍ന്നത്. പിതാവിന്റെ സ്നേഹവാത്സല്യങ്ങളും ആശയസമൃദ്ധങ്ങളായ സംഭാഷണങ്ങളുമാണ് അവരില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തിയത്.


അതിന്റെതന്നെ തുടര്‍ച്ചയായിരുന്നു അല്ലലില്ലാതെ കഴിയണമെന്ന അവരുടെ ആഗ്രഹവും. എന്നാല്‍, അതിന്റെ തീവ്രത സി.ജെ. അറിഞ്ഞിരുന്നില്ല. അതില്‍ നിന്നാണ് തര്‍ക്കങ്ങളും കലഹങ്ങളും ചിലപ്പോഴൊക്കെ ഉണ്ടായിരുന്നത്. അപ്പോഴും സി.ജെ. തോമസിനെ ഒരു ശിശുവിനെ എന്നപോലെ കാണുകയും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും ചെയ്തിരുന്നു.


നാടകവും ഉപന്യാസങ്ങളും എഴുതുന്നതിന് അദ്ദേഹത്തിന് റോസി നല്‍കിയിരുന്ന പ്രചോദനവും പിന്തുണയും ചെറുതല്ല. രചനയുടെ മുഹൂര്‍ത്തങ്ങളില്‍ സി.ജെ.യുടെ മുറിയില്‍ ഒരു ഈച്ചപോലും കടന്നുചെല്ലാന്‍ റോസി അനുവദിച്ചിരുന്നില്ല. അക്കാര്യത്തില്‍ റോസിയോട് സി.ജെ. എന്നും കടപ്പെട്ടിരുന്നു.


വിവാഹത്തിനു സമ്മതിച്ചില്ലെങ്കിലും പിതാവിന്റെ മഹിമ മനസ്സിലാക്കി അദ്ദേഹത്തെ എപ്പോഴും ബഹുമാനത്തോടെ കാണാന്‍ റോസിക്ക് സാധിച്ചിരുന്നു. തന്റെ ഉറച്ച നിലപാടിനെ ഗൂഢമായെങ്കിലും പിതാവ് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന് അവര്‍ വിശ്വസിച്ചു.


പിതാവിന്റെ ഗുണവിശേഷങ്ങള്‍ എത്ര വിവരിച്ചാലും റോസിക്ക് മതിയാവുമായിരുന്നില്ല. മതമേധാവികളുമായി എം.പി. പോള്‍ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മുഖം അഭിമാനം കൊണ്ട് തുടുക്കുമായിരുന്നു. പിതാവിന്റെ ചില ഗുണവിശേഷങ്ങള്‍ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ ഉത്സാഹപൂര്‍വം എപ്പോഴും പറയുമായിരുന്നു.


പ്രകടനപരമല്ലാത്ത ധൈര്യം എം.പി. പോളിനെന്ന പോലെ റോസിക്കും സമൃദ്ധമായി ഉണ്ടായിരുന്നു. 'ഉറങ്ങുന്ന സിംഹം' എന്ന ഗ്രന്ഥം രചിക്കാന്‍ റോസിയെ പ്രാപ്തയാക്കിയത് പിതാവിനോടുള്ള സ്നേഹബഹുമാനങ്ങള്‍ തന്നെയാണ്.ആശയപരമായ കാര്യങ്ങളിലും റോസി പലപ്പോഴും സ്വന്തം നിലപാട് അവലംബിച്ചിരുന്നു. വിമോചന സമരഘട്ടത്തില്‍ സി.ജെ. സ്വീകരിച്ച നിലപാടിനെ റോസി നേരിട്ട് വിമര്‍ശിക്കുമായിരുന്നു. അത് ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ വാശിയോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനു മുന്നില്‍ പലപ്പോഴും സി.ജെ. തോമസ് മൗനം അവലംബിച്ചിരുന്നു.


അന്ത്യഘട്ടത്തില്‍ ഭര്‍ത്താവിന് മാരക രോഗമാണെന്നറിഞ്ഞപ്പോള്‍ അവരുടെ സ്വഭാവത്തില്‍ നിലീനമായിരുന്ന ഗുണവിശേഷങ്ങളെല്ലാം ഉണര്‍ന്നുപ്രകടമാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.ഓര്‍മ സാവധാനം നഷ്ടപ്പെടുകയും അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്ന ഭര്‍ത്താവിനെ ഒരു ദേവതയെപ്പോലെ അവര്‍ അടുത്തിരുന്നു ശുശ്രൂഷിച്ചു. ഇവിടെ നിന്ന് ചികിത്സയ്ക്കായി വെല്ലൂര്‍ക്ക് കൊണ്ടുപോയപ്പോഴും റോസി ഒപ്പമുണ്ടായി.


സി.ജെ.യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരേണ്ട എന്ന് റോസി തീരുമാനിച്ചത് നല്ലവണ്ണം ആലോചിച്ചുതന്നെയാണ്. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ വൈദികര്‍ കാണിച്ച എതിര്‍പ്പ് സി.ജെ.യുടെ കാര്യത്തിലും അവര്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ ശങ്കിച്ചു. അങ്ങനെ അസുഖകരമായ രംഗം സൃഷ്ടിക്കാതെ സി.ജെ.യുടെ മൃതദേഹം വെല്ലൂരില്‍ തന്നെ സംസ്‌കരിക്കുന്നതിന് അവര്‍ തീരുമാനിച്ചു.
1987-ല്‍ ഇഎംഎസ്സിന്റെ തത്ത്വാധിഷ്ഠിത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടയായി റോസി ഇടതുമുന്നണിയുടെ വിജയത്തിനു വേണ്ടി അക്ഷീണം യത്‌നിച്ചു. എറണാകുളം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന എനിക്കുവേണ്ടി ഒട്ടേറെ വേദികളില്‍ അവര്‍ നര്‍മ മധുരമായി പ്രസംഗിച്ചു.


ഫലിതങ്ങള്‍ പറയുന്നതിനിടയിലും അവര്‍ തത്ത്വങ്ങള്‍ മറന്നിരുന്നില്ല. ചെറിയ ചെറിയ ഉദാഹരണങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ നിന്ന് ഉദ്ധരിച്ച് നര്‍മ മധുരമായി അവര്‍ പ്രസംഗിക്കുമ്പോള്‍ ആരും കേട്ടിരുന്നുപോകും. സുഹൃത്തെന്ന നിലയില്‍ റോസിയുടെ ആത്മാര്‍ഥതയും സ്നേഹവായ്പും മറക്കാനാവില്ല. അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെയാണ് അവര്‍ പെരുമാറിയിരുന്നത്.


എനിക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴെല്ലാം റോസി ഓടിയെ ത്തിയിട്ടുണ്ട്. അവരുടെ സാന്നിധ്യം തന്നെ മാനസിക വിഷമങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതായാണ് എന്റെ അനുഭവം. വിരസമായ അന്തരീക്ഷത്തില്‍ ഉല്ലാസത്തിന്റെ വസന്തം വിരിയിച്ചാകും റോസിയുടെ ആഗമനം. എല്ലാവരെയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത് അന്തരീക്ഷത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കിയാകും അവര്‍ മടങ്ങുക.


അവരുടെ വേര്‍പാട് പരിചയക്കാര്‍ക്കെല്ലാം അഗാധമായ ദുഃഖം പകരും, തീര്‍ച്ച. അത്രയ്ക്ക് മാധുര്യം നിറഞ്ഞ വ്യക്തിത്വമായിരുന്നു അത്.
പിതാവിനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും അവര്‍ രചിച്ച പുസ്തകങ്ങള്‍ അവരുടെ തന്നെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സരളമധുരമായ ഭാഷയും നര്‍മം തുളുമ്പുന്ന ശൈലിയും അതിന്റെ സാക്ഷ്യമാണ്. ഭാവിതലമുറയ്ക്ക് ആ കൃതികള്‍ പ്രയോജനപ്രദമായിരിക്കും.


കടപ്പാടു് മാതൃഭൂമി

ഏവരെയും സ്നേഹിച്ച റോസിച്ചേച്ചി



പ്രൊഫ. എം. തോമസ് മാത്യു


നിഷ്കളങ്കവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും എഴുത്തിലും എക്കാലവും പുലര്‍ത്തിയ സവിശേഷവ്യക്തിത്വമായിരുന്നു റോസി തോമസ്. മറയില്ലാത്ത പ്രകൃതവും അപാരമായ തന്റേടവും റോസിച്ചേച്ചിയെ വ്യത്യസ്തയാക്കി.

സി.ജെ. തോമസുമായി എനിക്ക് പരിചയമില്ല. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സി.ജെ മരിച്ചിരുന്നു. സി.ജെ. സ്മാരക പ്രസംഗ സമിതിയുമായി ഞാന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതുവഴിയാണ് റോസിച്ചേച്ചിയുമായി അടുപ്പമുണ്ടായത്. സമിതിയുടെ ആവശ്യങ്ങള്‍ക്കായി കൂത്താട്ടുകുളത്തേക്കും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കാര്യങ്ങള്‍ക്ക് കോട്ടയത്തേക്കും നടത്തുന്ന യാത്രകളില്‍ കാറില്‍ എം.കെ. സാനുമാഷിനൊപ്പം റോസിച്ചേച്ചി എന്നെയും കൂട്ടും. യാത്രയ്ക്കിടെ മുഴുവന്‍ തമാശകള്‍ പറയും, പൊട്ടിച്ചിരിക്കും. വ്യക്തിജീവിതത്തില്‍ എപ്പോഴും വളരെ സജീവമായിരുന്നു. എല്ലാക്കാര്യങ്ങളിലും അവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.

തുറന്ന മനസോടെ എല്ലാവരെയും സ്നേഹിച്ച വ്യക്തിയാണ് റോസിച്ചേച്ചി. ഞാന്‍ റോസിച്ചേച്ചി എന്നാണ് വിളിച്ചിരുന്നത്. എന്നോട് എക്കാലത്തും വാത്സ്യല്യം സൂക്ഷിച്ചിരുന്നു. എനിക്ക് കത്തുകള്‍ എഴുതുമ്പോള്‍ താഴെ 'റോസിച്ചേച്ചി' എന്നെഴുതി ഒപ്പിടുമായിരുന്നു.

നിഷ്കളങ്കമായിരുന്നു അവരുടെ എഴുത്തും. ഒപ്പം നിശിതവിമര്‍ശനവും നടത്തും. വിമര്‍ശനങ്ങളും നിഷ്കളങ്കവും ആര്‍ദ്രവുമായിരിക്കും. കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന നിലാവ് പോലുള്ള മനസായിരുന്നു.


'ഇവനെന്റെ പ്രിയ സി.ജെ' എന്ന കൃതിക്ക് തുല്യമായി മലയാളത്തില്‍ മറ്റൊരു കൃതി കാണാനില്ല. ഏറ്റവും ഹൃദ്യമെന്ന് പറയാവുന്ന കൃതി. സി.ജെ. തോമസിന്റെ വ്യക്തിത്വം, ബന്ധങ്ങള്‍, സംഭാവനകള്‍ തുടങ്ങിയവ വളരെ സൂക്ഷ്മതയോടെയും ഒപ്പം അലിവോടെയും റോസിച്ചേച്ചി എഴുതി. സി.ജെയെ അടുത്തറിയാന്‍ ഇതിലും നല്ലൊരു കൃതിയില്ല.

പിതാവായ എം.പി. പോളിനെക്കുറിച്ചുള്ള പുസ്തകവും അതുപോലെ ഹൃദ്യമാണ്. 'ഉറങ്ങുന്ന സിംഹം' എന്നാണ് പുസ്തകത്തിന്റെ പേര്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ മകള്‍ എന്നനിലയില്‍ നോക്കിക്കാണുന്ന രചനയാണത്. സി.ജെ. തോമസ് പറഞ്ഞ വാചകത്തില്‍ നിന്നാണ് പുസ്തകത്തിന്റെ പേരും നല്‍കിയത്. എം.പി. പോളിനെ സംസ്കരിച്ചിടത്ത് സിംഹത്തിന്റെ പ്രതിമ വയ്ക്കണമെന്ന് ഒരവസരത്തില്‍ സി.ജെ പറഞ്ഞിരുന്നു. എം.പി പോള്‍ എന്താണെന്ന് ചൂണ്ടിക്കാണിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലിപ്പം, അറിയാതെ പോയ നന്മകള്‍ എന്നിവ അതിലറിയാം.
റോസിച്ചേച്ചി എഴുതിയ രണ്ടു നോവലുകളും സുന്ദരമാണ്. ഗ്രാമീണജീവിതവും ബന്ധങ്ങളുമാണ് അവയില്‍. വ്യക്തിപരമായ ദു:ഖങ്ങളും അവയില്‍ കാണാന്‍ കഴിയും.

അനാചാരങ്ങളെയും ഫാഷനു പിന്നാലെ പായുന്നവരെയും വിമര്‍ശിക്കാന്‍ അവര്‍ തയ്യാറായി. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതില്‍ ആശങ്കയും ഭയവും അവര്‍ രേഖപ്പെടുത്തി. 'ജാലകക്കാഴ്ച' എന്ന പുസ്തകത്തില്‍ ഇത്തരം നിരീക്ഷണങ്ങള്‍ കാണാന്‍ കഴിയും.

റോസിച്ചേച്ചിയുടെ ഭാഷ ഹൃദ്യമാണ്. ലളിതവും വക്രതയില്ലാത്തതുമാണ്. ആര്‍ക്കും വായിച്ചുപോകാന്‍ കഴിയും. എം.പി. പോള്‍, സി.ജെ. തോമസ് എന്നിവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രചനാശൈലി അവരുടെ കരുത്താണ്. ആര്‍ജ്ജവവും നന്മയുമുള്ള ഭാഷയുമാണ്.

ഹൃദയത്തില്‍ നിന്നു വരുന്നതാണ് അവരുടെ ഓരോ വാക്കും വാചകങ്ങളും. നല്ല മൂര്‍ച്ചയുള്ള ഭാഷ. എപ്പോഴും കുറിക്കുകൊള്ളുന്ന വാചകങ്ങള്‍. ചെറുവാചകങ്ങള്‍. അനാര്‍ഭാടമായിരുന്നു അവരുടെ ഭാഷ.
ഒരിക്കലും എന്തെങ്കിലും പറയാന്‍ അവര്‍ മറ സ്വീകരിച്ചിട്ടില്ല. മനസിലുള്ളത് തുറന്നു പറയും. ആരോടും. ഇഷ്ടപ്പെടാത്തതായാലും സ്നേഹത്താടെ പറയും. എപ്പോഴും പൊട്ടിച്ചിരിക്കുന്ന പ്രകൃതം. മഹാദു:ഖങ്ങള്‍ എടുത്തയാളാണ്. എങ്കിലും കുട്ടികളെപ്പോലെ ചിരിക്കും.

കുടുംബഭാരം ഏറ്റെടുത്ത സ്ത്രീയാണ്. ജീവിതത്തോടും എഴുത്തിനോടും പ്രതീക്ഷാനിര്‍ഭരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

വ്യക്തിബന്ധങ്ങള്‍ സാഹിത്യരംഗത്ത് മാത്രമല്ല, ഇതരമേഖലയിലുള്ളവരുമായും കാത്തുസൂക്ഷിച്ചിരുന്നു. സാഹിത്യരംഗത്ത് ഏറ്റവും അടുപ്പം എം.കെ. സാനുമാഷിനോടാണ്. സി.ജെ ജീവിച്ചിരുന്ന കാലം മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉറ്റ സുഹൃത്തായിരുന്നു. ബഷീര്‍ കുടുംബാംഗം തന്നെയായിരുന്നു. എം.പി പോളിനോടെന്ന പോലെ പിതൃതുല്യമായ സ്നേഹവും ബഹുമാനവും ബഷീറിനെക്കുറിച്ച് പറയുമ്പോള്‍ പോലും വാക്കുകളില്‍ സ്ഫുരിച്ചിരുന്നു. എം.വി. ദേവന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുമായും അടുപ്പം സൂക്ഷിച്ചിരുന്നു.

നല്ല വായനക്കാരിയായിരുന്നു. നല്ല പുസ്തകങ്ങള്‍ പതിവായി വായിക്കും. അടുത്തകാലം വരെയും വായിച്ചിരുന്നു. അനാരോഗ്യംമൂലം അടുത്തകാലത്ത് വായിക്കാന്‍ കഴിഞ്ഞില്ല. പുതുതലമുറയിലെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരോട് എക്കാലത്തും വാത്സല്യം പുലര്‍ത്തിയിരുന്നു. റോസി ച്ചേച്ചിയുടെ വേര്‍പാട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വ ന്തം ചേച്ചിയുടെ നഷ്ടമാണ്.

കടപ്പാടു് കേരള കൗമുദി

ഫോട്ടോ കടപ്പാടു് മലയാള മനോരമ
^ ^