പേജുകള്‍‌

20260219

സി.ജെ സ്മാരക പ്രസംഗങ്ങളും റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാര ദാനവും ഫെബ്രുവരി 21 ശനിയാഴ്ച കൂത്താട്ടുകുളത്ത്


> സിമ്പോസിയം  "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം"

> പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ രചിച്ച കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിനാണ് സാഹിത്യവിമർശനത്തിനുള്ള 2026-ലെ റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം 

> സിജെ സ്മാരക പ്രസംഗ വേദിയിൽ വച്ചു പ്രഫ. എം തോമസ് മാത്യു പുരസ്കാരം ഡോ. ഈ വി രാമകൃഷ്ണന്  സമ്മാനിയ്ക്കും.

കൂത്താട്ടുകുളം : സിജെ സ്മാരക പ്രസംഗസമിതിയുടെ ആഭിമുഖ്യത്തിലുള്ള സി.ജെ സ്മാരക പ്രസംഗങ്ങളും സി.ജെ.സ്മാരക പ്രസംഗസമിതി 1980 മുതൽ കൊടുത്തുവരുന്ന റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാര ദാനവും 2026 ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൂത്താട്ടുകുളം കെ.റ്റി ജേക്കബ് മെമ്മോറിയൽ ടൗൺഹാളിൽ വച്ച് നടക്കും. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക്  തുടങ്ങുന്ന "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം" എന്ന സിമ്പോസിയത്തിനുശേഷം വൈകുന്നേരം 6മണിയ്ക്കു നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ രചിച്ച കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിന്, സാഹിത്യവിമർശനത്തിനുള്ള 2025-ലെ റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം പ്രഫ. എം തോമസ് മാത്യു സമ്മാനിക്കും.

ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക്  സിമ്പോസിയം ആരംഭിയ്ക്കും. "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം" എന്നതാണ്  സിമ്പോസിയത്തിന്റെ വിഷയം. 'ഭാഷയുടെ മൃത്യുഞ്ജയം മനുഷ്യന്റെയും - ജി. കുമാരപിള്ളയുടെ കവിതകൾ മുൻ നിർത്തി ഒരന്വേഷണം' എന്ന പ്രബന്ധം പ്രൊഫ.എം. തോമസ് മാത്യുവും 'കുമാരപിള്ളക്കവിതയുടെ സാമൂഹികസന്ദർഭങ്ങൾ 'എന്ന പ്രബന്ധം പ്രൊഫ. ഇ.വി. രാമകൃഷ്‌ണനും 'ഭാവഗീതത്തിലെ നവ സർഗം' എന്ന പ്രബന്ധം  ശ്രീ.കെ.വി. സജയു്യും 'ജി. കുമാരപിള്ളയുടെ വിമർശനസമീപനങ്ങൾ' എന്ന പ്രബന്ധം ഡോ.ആര്യ കെ.യും അവതരിപ്പിക്കും. ഡോ. എൻ. അജയകുമാർ മോഡറേറ്റു ചെയ്യും. എബി ജോൺ വൻനിലം കൃതജ്ഞതയർപ്പിക്കും. 

സിമ്പോസിയത്തിനുശേഷം വൈകുന്നേരം 6മണിയ്ക്കു നടക്കുന്ന പൊതു സമ്മേളനത്തിൽ സി.ജെ. സ്‌മാരക പ്രസംഗ സമിതി പ്രസിഡന്റ്റ് ഡോ. എൻ. അജയകുമാർ അധ്യക്ഷനായിരിയ്ക്കും. വൈസ്  പ്രസിഡന്റ് ജോസ് കരിമ്പന സ്വാഗതം ആശംസിയ്ക്കും. 

തുടർന്ന് പ്രൊഫ. എം. തോമസ് മാത്യു 10,000 രൂപയും പ്രശസ്തിപത്രവും ശില്പ‌വും അടങ്ങുന്ന റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ പ്രൊഫ. ഇ.വി. രാമകൃഷ്‌ണനു നല്കും.

കഥാകൃത്ത് ബിജു സി. പി. കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തെ  പരിചയപ്പെടുത്തും. സി.ജെ. സ്‌മാരക പ്രസംഗ സമിതി ട്രഷറർ എ.കെ. വിജയകുമാർ പ്രശംസാ പത്രം വായിയ്ക്കും. 

 തുടർന്നു കൂത്താട്ടുകുളം നഗര സഭാദ്ധ്യക്ഷൻ റെജി ജോണും കൗൺസിലർ സണ്ണി കുര്യാക്കോസും ആശംസകളർപ്പിയ്ക്കും. പ്രൊഫ. ഇ.വി. രാമകൃഷ്‌ണന്റെ മറുപടി പ്രസംഗം നടത്തും. സി.ജെ. സ്‌മാരക പ്രസംഗ സമിതി സെക്രട്ടറി പ്രേംനാഥ്. ഡി. നന്ദി പറയും. 

സന്ധ്യയ്ക്ക് ഏഴരമണിയ്ക്ക് പ്രൊഫ. ജി. കുമാരപിള്ള ഗാന രചനയും ജി. അരവിന്ദൻ സംവിധാനവും നിർവഹിച്ച ഉത്തരായനം എന്ന സിനിമയുടെ പ്രദർശനവുമുണ്ടായിരിയ്ക്കും.


20230726

കഥയുടെ കഥയെപ്പറ്റി കഥാ കൃത്ത് പി. എഫ്. മാത്യൂസുമായി സംസാരിക്കാം


കൂത്താട്ടുകുളം --  സി ജെ സ്മാരക പ്രസംഗ സമിതിയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ  28  വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു 3  മണിക്ക്  കൂത്താട്ടുകുളം  സി ജെ സ്മാരക മന്ദിരത്തിലെ  സി ജെ സ്മാരക ഗ്രന്ഥശാലാ  ഹാളിൽ "കഥാ കൃത്ത് പി എഫ്  മാത്യൂസുമായി സംസാരിക്കാം"  എന്ന സംവാദ പരിപാടി നടക്കും.

 കഥാസാഹിത്യത്തിനുള്ള  2022  ലെ  കേരള സാഹിത്യ അക്കാദമി  പുരസ്‌കാരം നേടിയ കഥാ കൃത്തും തിരക്കഥാ കൃത്തുമായ പി എഫ്  മാത്യൂസ് "കഥയുടെ കഥ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സി ജെ സ്മാരക പ്രസംഗ സമിതിയുടെ പ്രസിഡന്റ്  ഡോ . എൻ  അജയകുമാർ അദ്ധ്യക്ഷനായിരിയ്ക്കും.

മലയാളത്തിലെ കഥാകരൻമാരിൽ ശ്രദ്ധേയനായ പി എഫ്  മാത്യൂസിന്റെ പ്രധാന കൃതികൾ കടലിന്റെ മണം, ചില പ്രാചീന വികാരങ്ങൾ,  അടിയാളപ്രേതം , ഇരുട്ടിൽ ഒരു പുണ്യാളൻ ,27 ഡൌൺ ,ചാവുനിലം, മുഴക്കം എന്നിവയാണ്. കുട്ടി സ്രാങ്ക്,  തന്ത്രം , പുത്രൻ ,ആന്റി ക്രൈസ്റ്റ് , ഈ .മാ .യു . അതിരൻ എന്നീ സിനിമകൾക്കു തിരക്കഥ രചിച്ചു. ദൂരദർശന്റെ  ശരറാന്തൽ എന്ന ടെലി സീരീസിന്  സ്ക്രീൻ പ്ലൈ  രചിച്ചതിനു  1991 ലെ സ്റ്റേറ്റ് ടെലിവിഷൻ അവാർഡും മിഖായെലിന്റെ  സന്തതികൾ  എന്ന ടെലി സീരിയലിനു  1993 ലെ  സ്റ്റേറ്റ്  ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. കുട്ടി തിരക്കഥ രചനയിൽ  2010 ലെ  നാഷണൽ  ഫിലിം അവാർഡും  ലഭിച്ചു . മുഴക്കം എന്ന കൃതിയുടെ പേരിലാണു കഥാസാഹിത്യത്തിനുള്ള  2022  ലെ  കേരള സാഹിത്യ അക്കാദമി  പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചത്. 

സി ജെ സ്മാരക പ്രസംഗ സമിതി സെക്രട്ടറി ഡി പ്രേംനാഥ് ആണു ഇക്കാര്യം അറിയിച്ചത്.


20221201

സി.ജെ. സ്മാരക പ്രസംഗസമിതി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം ഡോ.എം.വി.നാരായണന്റെ ഓർമയുടെ ഉത്ഭവം എന്ന കൃതിയ്ക്ക്

ഡോ.എം.വി.നാരായണൻ
കൂത്താട്ടുകുളം: സി.ജെ. സ്മാരക പ്രസംഗസമിതിയുടെ 2002-ലെ സാഹിത്യവിമർശനത്തിനുള്ള  റവ.ഡോ.ഏബ്രഹാം വടക്കേൽ പുരസ്കാരം അവതരണ പഠനം, രംഗകല, സംസ്കാര പഠനം, സിദ്ധാന്തം തുടങ്ങിയ വിഷയമേഖലകളിൽ ശ്രദ്ധാർഹമായ പഠനങ്ങൾ നടത്തിവരുന്ന പണ്ഡിതനും എഴുത്തുകാരനും ആയ പ്രൊഫ. ഡോ. എം.വി.നാരായണൻ എഴുതിയ ഓർമ്മയുടെ ഉത്ഭവം സംസ്കാര/ അവതരണ പഠനങ്ങൾ എന്ന ഗ്രന്ഥത്തിനാണ് നല്കുന്നതെന്ന് സി.ജെ. സ്മാരക പ്രസംഗസമിതി പ്രസിഡന്റ് ഡോ. എൻ. അജയകുമാർ അറിയിച്ചു. 

പ്രൊഫ. ഡോ. എം. തോമസ് മാത്യു അദ്ധ്യക്ഷനും പ്രൊഫ. ഡോ. കെ.എം. അനിൽ, പ്രൊഫ. ഡോ. എൻ. അജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അർഹമായ പുസ്തകം തെരഞ്ഞെടുത്തത്. സൈദ്ധാന്തികമായ ഉൾബലവും  നിരീക്ഷണങ്ങളിലുള്ള സൂക്ഷ്മതയും നവീനതയും ഒത്തിണങ്ങിയ ഡോക്ടർ എം.വി. നാരായണന്റെ പഠനങ്ങൾ മലയാളത്തിലെ വിമർശന സാഹിത്യത്തെ സമകാലികമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്കാരസമിതി അഭിപ്രായപ്പെട്ടു. രംഗകലാ -അവതരണങ്ങളുടെ സാംസ്കാരിക വായനയെന്ന് വിശേഷിപ്പിക്കാവുന്ന അത്തരം പഠനങ്ങൾ ഓർമ്മയുടെ ഉത്ഭവം എന്ന ഗ്രന്ഥത്തിൻറെ മുഖ്യഭാഗമാണെന്ന് സമിതി വിലയിരുത്തി. 

പുരസ്കാരത്തിനുതെരഞ്ഞെടുത്ത കൃതികൂടാതെ ഇടം അവതരണം കാഴ്ച വഴികൾ - ദൃശ്യകലയ്ക്ക് ഒരു പുതു സമീപനം,  സ്‌പേസ്, ടൈം ആൻഡ് വേയ്‌സ് ഓഫ് സീയിംഗ്: ദി പെർഫോമൻസ് കൾച്ചർ ഓഫ് കൂടിയാട്ടം  (Space, Time and Ways of Seeing: The Performance Culture of Kutiyattam) എന്നീ കൃതികളും ദേശീയവും അന്തർദേശീയവുമായ ജേർണലുകളിലും സമാഹൃത ഗ്രന്ഥങ്ങളിലും പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. തൃശൂർ സെൻറ് തോമസ് കോളേജ്, കോഴിക്കോട് സർവ്വകലാശാല, ഷാർജ യൂണിവേഴ്സിറ്റി, ജപ്പാനിലെ മിയാസാക്കി ഇൻറർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനും ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ഫെലോയുമായിരുന്ന പ്രൊഫസർ എം.വി. നാരായണൻ ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറാണ്.

ഡിസംബർ 3-ാം തിയതി കൂത്താട്ടുകുളം ടൗൺഹാളിൽ നടക്കുന്നതായ സി.ജെ. സ്മാരക പ്രസംഗ വേദിയിൽ വച്ച് പുരസ്കാര സമിതി അദ്ധ്യക്ഷൻ പ്രൊഫ. എം. തോമസ് മാത്യു അവാർഡ് ദാനം നിർവഹിക്കും.

2022 ലെ  സി.ജെ. സ്മാരക പ്രസംഗങ്ങൾ 'സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ മുഴുദിന സിമ്പോസിയമായി രാവിലെ ഒമ്പതര മുതൽ വൈകിട്ട് 9 വരെ  കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായാണ്
ഇത്തവണ സംഘടിപ്പിയ്ക്കുന്നത്.

പ്രശസ്ത പണ്ഡിതനും വാഗ്മിയും സാഹിത്യ കലാമർമജ്‌ഞനും സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി 1979-ൽ സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഓരോ വർഷവും പോയ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സാഹിത്യ വിമർശന കൃതികളിൽ നിന്നാണു തെരഞ്ഞെടുക്കുന്നത്.

-0-

സി.ജെ. സ്മാരക പ്രസംഗങ്ങളും റവ.ഡോ ഏബ്രഹാം വടക്കേൽ അവാർഡ് ദാനവും 2022 ഡിസംബർ 3 ശനിയാഴ്ച

കൂത്താട്ടുകുളം: 1961 മുതൽ സി.ജെ. സ്മാരക പ്രസംഗ സമിതി സംഘടിപ്പിച്ചു വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങൾ, 'സ്വാതന്ത്രൃത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ സിമ്പോസിയമായി കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് ടൗൺഹാളിൽ കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായി 2022 ഡിസംബർ 3 ശനിയാഴ്ച മുഴുദിന പരിപാടിയായി നടക്കും. സാഹിത്യവിമർശനത്തിന് സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള റവ.ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം വൈകുന്നേരം ആറുമണിയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പ്രഫ. എം തോമസ് മാത്യു എഴുത്തുകാരനും കാലടി സർവകലാശാലാ വൈസ് ചാൻസലറുമായ പ്രഫ. ഡോ.എം.വി.നാരായണന്  സമ്മാനിയ്ക്കും.

രാവിലെ ഒമ്പതരയ്ക്ക് ആരംഭിയ്ക്കുന്ന ഉദ്ഘാടന സത്രത്തിൽ നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ അദ്ധ്യക്ഷയാവും. സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രഭാഷണം നടത്തും.  'ഇന്ത്യൻ ദേശീയത : ഗതിയും പരിണാമങ്ങളും' എന്നതാണു വിഷയം.

 നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ സ്വാഗതവും സി ജെ സമാരക പ്രസംഗ സമിതി അദ്ധ്യക്ഷൻ പ്രൊഫ. ഡോ. എൻ. അജയകുമാർ ആമുഖവും ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്,  നഗരസഭയുടെ സി ജെ സമാരക ഗ്രന്ഥശാല അദ്ധ്യക്ഷൻ അനിൽ കരുണാകരൻ എന്നിവർ ആശംസകളും  വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി നന്ദിയും പറയും. 

11:15 ന് ആരംഭിയ്ക്കുന്ന ആദ്യ സത്രത്തിൽ 'സാമൂഹിക നീതി - ദാരിദ്ര്യം - സമ്പത്ത് - സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം കുഞ്ഞാമൻ പ്രസംഗിയ്ക്കും. ഡോ. രാജേഷ് കോമത്ത് മോഡറേറ്ററായിരിയ്ക്കും.

ഉച്ചഭക്ഷണത്തിനുശേഷം ഒന്നേമുക്കാലിന് ആരംഭിയ്ക്കുന്ന രണ്ടാം സത്രത്തിൽ 'മാദ്ധ്യമം, ബഹുജനമാദ്ധ്യമം, ബദൽ മാദ്ധ്യമം' എന്ന വിഷയത്തിൽ സിനിമാസംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസെന്റ് പ്രസംഗിയ്ക്കും.

ഉച്ച കഴിഞ്ഞ് മൂന്നുമണിയ്ക്ക് മൂന്നാമത്തെ സത്രത്തിൽ പാലക്കാട് ഗവ വിക്ടോറിയ കോളേജ് റിട്ട പ്രഫ. വി. വിജയകുമാർ 'ശാസ്ത്ര കേരളം ഒരു ദൂരക്കാഴ്ച' എന്ന ശീർഷകത്തിൽ പ്രസംഗിയ്ക്കും. 

4 മണിയ്ക്ക് നാലാമത്തെ സത്രത്തിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, 'വിണ്ടുകീറിയ പരിസ്ഥിതി' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. വൈകുന്നേരം 5 മണിയ്ക്ക് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെയും കേരള കലാമണ്ഡലത്തിന്റെയും വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. എം. വി നാരായണൻ 'കലയും കാലവും ചില വർത്തമാന ചിന്തകൾ' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. 

വൈകിട്ട് ആറരയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ. അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ സ്വാഗതം ആശംസിയ്ക്കും.

സാഹിത്യ നിരൂപണത്തിന് സി.ജെ സ്മാരക സമിതി നല്കുന്ന റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരത്തിന് അർഹത നേടിയ 'ഓർമയുടെ ഉത്ഭവം' എന്ന കൃതിയുടെ കർത്താവായ കാലടി സർവകലാശാല വൈസ്  ചാൻസലർ ഡോ.എം വി നാരായണന്  പ്രഫ. എം. തോമസ് മാത്യു പുരസ്കാരം സമ്മാനിയ്ക്കും.  

കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി.ജെ സ്മാരക പ്രസംഗ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ഡോ.എൻ അജയകുമാറിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കുമാരി അനഘ ജെ. കോലോത്തിനെയും സമ്മേളനം അനുമോദിയ്ക്കും.  ആശംസാ - മറുപടി പ്രസംഗങ്ങൾക്കു ശേഷം സി.ജെ. സ്മാരക സമിതി സെകട്ടറി പ്രേംനാഥ് ഡി. നന്ദി പറയും.

 രാത്രി എട്ടുമണിയ്ക്ക്  'രണ്ടന്ത്യ രംഗങ്ങൾ അഥവാ ധർമോക്രസി' എന്ന നാടകം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നടക വിഭാഗം അവതരിപ്പിയ്ക്കും.  ഭാസ മഹാകവിയുടെ ഊരുഭംഗവും അഭിഷേകനാടകത്തിലെ ആദ്യ അങ്കവും (ബാലിവധാങ്കം) സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ നാടകം രമേശ് വർമയാണ് സംവിധാനം ചെയ്യുന്നത്.

20221124

റവ. ഡോ. എബ്രഹാം വടക്കേൽ പുരസ്കാരം


പ്രശസ്ത പണ്ഡിതനും വാഗ്മിയും സാഹിത്യ കലാമർമജ്‌ഞനും സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി 1979-ൽ സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഓരോ വർഷവും പോയ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സാഹിത്യ വിമർശന കൃതികളിൽ നിന്നാണു തെരഞ്ഞെടുക്കുന്നത്. കൂത്താട്ടുകുളത്ത് വച്ച് സി.ജെ. സ്മാരക പ്രസംഗങ്ങളോടനുബന്ധിച്ച് പുരസ്കാരം നൽകിവരുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചരിത്രം

80 വയസ്സുകഴിഞ്ഞപ്പോൾ സമാദരണീയനായ വടക്കേൽ അച്ചന്  പൗരസ്വീകരണം നൽകുന്നതിനും അദ്ദേഹത്തിൻറെ പേരിൽ ഒരു എൻഡോവുമെന്റ് ഏർപ്പെടുത്തുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും പ്രഫസർ എൻ. ഐ. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂത്താട്ടുകുളത്ത് ചേർന്ന ഒരു പൊതുയോഗം തീരുമാനിക്കുകയുണ്ടായി. അതിനുവേണ്ടി ശ്രീ വി. കെ. കോരപ്പൻ അധ്യക്ഷനായി രൂപവൽക്കരിക്കപ്പെട്ട കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി അതിൻറെ പ്രവർത്തനം പൂർത്തിയാക്കി മുകളിൽ പറഞ്ഞ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ചുമതല സ്മാരക പ്രസംഗ സമിതി ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും അതിനുവേണ്ടി ശേഖരിച്ച ഫണ്ട് സമിതിയെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ്1979-ൽ  റവ. ഡോ. എബ്രഹാം വടക്കേ പുരസ്കാരം ഏർപ്പെടുത്തിയത്.1980-ൽ അത് നല്കിത്തുടങ്ങി.

കൈനിക്കര എം. കുമാരപിള്ളയുടെ നാടകീയം എന്ന കൃതിക്ക് 1980-ൽ പ്രഥമ പുരസ്കാരം നൽകി. പുരസ്കാരത്തിന് അർഹമായ കൃതികളുടെ പേരുവിവരം ചുവടെ:-

ഏർപ്പെടുത്തിയത് :1979-ൽ

 നൽകി തുടങ്ങിയത് : 1980-ൽ 


1980 - നാടകീയം : കൈനിക്കര എം കുമാരപിള്ള 

1981 - അന്വേഷണങ്ങൾ പഠനങ്ങൾ : ഡോക്ടർ കെ എം ജോർജ് 

1982 - എൻറെ മനോരാജ്യങ്ങൾ : എ. പി. ഉദയഭാനു 

1983 - അയ്യപ്പപ്പണിയ്ക്കരുടെ ലേഖനങ്ങൾ : ഡോക്ടർ കെ അയ്യപ്പപ്പണിക്കർ

 1984 - അവധാരണം : പ്രൊഫ. എം കെ സാനു 

1985 - തത്ത്വമസി : ഡോ. സുകുമാർ അഴീക്കോട്

 1986 - പ്രതിപാത്രം ഭാഷണഭേദം : പ്രൊഫസർ എൻ കൃഷ്ണപിള്ള

1987 - എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ : എം ഗോവിന്ദൻ 

1988 - സംസ്കാരത്തിന്റെ ഉറവിടങ്ങൾ : പ്രൊഫസർ കെ എസ് നാരായണപിള്ള 

1989 - മാർക്സിയൻ ദർശനത്തിന് ഒരു മുഖവുര : ഫാ. എസ്. കാപ്പൻ 

1990 - സത്യം ശിവം സുന്ദരം : ഡോ. എം. ലിലാവതി 

1991 - സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം : എൻ. ദാമോദരൻ 

1992 - നിയമസഭയിൽ നിശബ്ദനായി : ഡോക്ടർ ആർ. പ്രസന്നൻ 

1993 - അന്തർധാര : എം. എം. ബഷീർ 

1994 - അഭിനയം അനുഭവം : പത്മശ്രീ ഭരത് ഗോപി 

1995 - ഉത്തരസംവേദനം : ബാലചന്ദ്രൻ വടക്കേടത്ത് 

1996 - കേരളത്തിലെ നാടോടി സംസ്കാരം : കാവാലം നാരായണപ്പണിക്കർ 

1997 - സൃഷ്ടിയും സ്രഷ്ടാവും : പ്രൊഫ. എസ്. ഗുപ്തൻ നായർ

2000 - രവിവർമ്മ പഠനം : വിജയകുമാർ മേനോൻ

2009 - മാരാര് ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം  പ്രൊഫ. എം. തോമസ് മാത്യു

2010 - മറുതിര കാത്തുനിന്നപ്പോൾ : വി. രാജകൃഷ്ണൻ

2017 - കഥയുടെ വാർഷിക വലയങ്ങൾ :  ഡോ.കെ. എസ്. രവികുമാർ 

2022 - ഓർമ്മയുടെ ഉത്ഭവം സംസ്കാര/ അവതരണ പഠനങ്ങൾ : പ്രൊഫ. ഡോ. എം.വി. നാരായണൻ  

2026 - കവിതയുടെ ഉപ്പ് : പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ 


20220928

സി.ജെ. തോമസ്സിന്റെ നിര്യാണം: പ്രമുഖ സാഹിത്യകാരന്മാരുടെ അനുശോചനകുറിപ്പുകൾ

 ആധുനിക സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു ശ്രീ സി.ജെ. തോമസ്സ്. അതു നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക? - ജി. ശങ്കരക്കുറുപ്പ്


ജീവിതത്തിന്റെ ഏതു രംഗത്തും ഒരു കൊടുങ്കാറ്റായി നിൽക്കാനാഗ്രഹിച്ച അദ്ദേഹം ഒരു കൊടുങ്കാറ്റായിത്തന്നെ വരുകയും പോകുകയും ചെയ്തു. ബുദ്ധിജീവികളിൽ ബുദ്ധിജീവിയായ അദ്ദേഹം കൈവെയ്ക്കാത്ത കലയില്ല, കാര്യമില്ല. - ജോസഫ് മുണ്ടശ്ശേരി.


പുതിയ ആശയങ്ങളുടേയും ചിന്തയുടേയും പ്രവാഹം അറിയുവാനും അവ ഭംഗിയായി ആവിഷ്‌കരിക്കുവാനും കഴിഞ്ഞ അതുല്യനായ ഒരു എഴുത്തുകാരനായിരുന്നു സി.ജെ. - കുട്ടികൃഷ്ണമാരാര്


അദ്ദേഹത്തിന്റെ ഇളംപ്രായം ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നഷ്ടം പ്രത്യേകിച്ചും ആർക്കും വേദനയുണ്ടാക്കും. - കെ. അയ്യപ്പൻ


കേരളത്തിന്റെ വളർന്നുവരുന്ന നാടകശാലയ്ക്ക് ഒരു വിദഗ്ദ്ധൻ നഷ്ടപ്പെട്ടു. ഒരു നല്ല നാടകകൃത്തും മലയാളത്തിനു പൊയ്‌പ്പോയി. കേരളത്തിലെ അമേച്ചർ ആർട്ടിനു കലാബോധമുള്ള ഒരു വിദഗ്ദ്ധൻ ഇല്ലാതെയായി. എനിക്കു ബാക്കിയുള്ള ഒരു സ്‌നേഹിതനും. - തകഴി ശിവശങ്കരപ്പിള്ള


കലാമർമ്മജ്ഞതയോടും അഗാധമായ പാണ്ഡിത്യത്തോടും മലയാള നാടക സാഹിത്യത്തെ കൈകാര്യം ചെയ്യാൻ സി.ജെ യെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല. - കെ.ബാലകൃഷ്ണൻ.


സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക. - ജി.ശങ്കരക്കുറുപ്പ്

20171118

സി ജെ ജന്മശതാബ്ദിയാഘോഷങ്ങൾ തുടങ്ങി

സി ജെ തോമസിന്റെ ജന്മശതാബ്ദിയാഘോഷം കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്യുന്നു
ഇടത്തുനിന്നു് ജോൺപോൾ, ഡോ. എൻ അജയകുമാർ, ടി എം എബ്രഹാം, എം കെ സാനു, പ്രൊഫ. എൻ ഐ അബ്രാഹം, ജോസ് കരിമ്പന, സി എൻ പ്രഭകുമാർ എന്നിവരെ കാണാം. കടപ്പാടു്: ദേശാഭിമാനി
എഴുത്തുകാരൻ സി ജെ തോമസിന്റെ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു 2017 നവംബർ 14നു് ജന്മനാടായ കൂത്താട്ടുകുളത്ത് തുടക്കമായി. കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്തു. തിരക്കഥാകൃത്ത് ജോൺപോൾ അധ്യക്ഷനായി. സി ജെയുടെ നാടകങ്ങളായ 'അവൻ വീണ്ടും വരുന്നു', 'ആ മനുഷ്യൻ നീ തന്നെ', '1128ൽ ക്രൈം 27' എന്നിവയിലെ സംഭാഷണഭാഗങ്ങൾ വേദിയിൽ വായിച്ചുകൊണ്ടു് കാലടിസർവകലാശാല തീയെറ്റർ വിഭാഗം വിദ്യാർത്ഥികളായ എംപി മിഥുനും ആതിര ദിലീപും ഗുരുപ്രണാമമവതരിപ്പിച്ചു.

'താരതമ്യങ്ങളില്ലാത്ത പ്രതിഭാവിസ്മയം: സി ജെ തോമസ്' എന്ന സെമിനാറിൽ 'ഇരുട്ടുകീറുന്ന വജ്രസൂചി', 'സി ജെ ഉണർത്തിയ നാടകകലാപങ്ങൾ', 'രാഷ്ട്രീയ സി ജെ' എന്നീ വിഷയങ്ങളിൽ പ്രൊഫ. എം കെ സാനു, ടി എം എബ്രഹാം, ഡോ. എൻ അജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തുന്ന സി ജെ തോമസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ സി ജെയുടെ ലേഖനങ്ങൾ എന്നകൃതിയുെ ആദ്യവിൽപ്പന എം കെ സാനു നിർവഹിച്ചു. നവതി പിന്നിടുന്ന എം കെ സാനുവിനെയും നാടകസംസ്‌കൃതിയ്ക്കുനല്കിയ സംഭാവനകളുടെ പേരിൽ ടി എം എബ്രഹാമിനെയും പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.

പ്രൊഫ. എൻ ഐ അബ്രാഹം, സാനു ഫൌണ്ടേഷൻ സെക്രട്ടറി ഫാ. റോബി കണ്ണൻചിറ,ജോസ് കരിമ്പന തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ബിജു ജോൺ ,സി ജെയുടെ മക്കളായ ബീന എംസൺ, പോൾ സി തോമസ് എന്നിവരും പങ്കെടുത്തു.

സി ജെ സ്മാരകസമിതിയും എം കെ സാനു ഫൌണ്ടേഷനും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചതു്.

20171111

സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു്

ചന്ദ്രശേഖര കമ്പാർ
കടപ്പാടു്: വിക്കിമീഡിയ കോമൺസ്

കൊച്ചി, 2017 നവംബർ 10: നാടകമേഖലയിലെ മൗലിക സംഭാവനയ്ക്ക് എം.കെ. സാനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖരകമ്പാർക്കു് സമ്മാനിക്കുമെന്നു് എം.കെ. സാനു ഫൗണ്ടേഷൻ ജന.സെക്രട്ടറി ഫാ. റോബി കണ്ണഞ്ചിറ അറിയിച്ചു. സി.ജെ. തോമസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിയ്ക്കുന്ന ഡിസംബർ 11ന് ഉച്ചകഴിഞ്ഞു മൂന്നിന് എം.ടി. വാസുദേവൻ നായർ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു സമ്മാനിക്കും. നാടക മേഖലയിലെ മൗലികസംഭാവനകൾ പരിഗണിച്ചാണ് സി.ജെ. തോമസ് ദേശീയ പുരസ്‌കാരം നൽകുന്നത്.

80-കാരനായ ചന്ദ്രശേഖര കമ്പാർ (Chandrashekhara Kambara) കവി, നോവലിസ്റ്റ്, ഫോക്ലോറിസ്റ്റ്, നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വടക്കൻ കന്നഡഭാഷയും ശൈലിയും കഥകളിലും നോവലുകളിലും നാടകത്തിലും പ്രയോഗിച്ച കമ്പാർ ഇന്ത്യയിലെ പ്രാദേശിക അനുഷ്ഠാനങ്ങളോടും ആചാരങ്ങളോടുമാണ് അഭിനിവേശം പുലർത്തിയത്. 1937ൽ ബെൽഗാവി ജില്ലയിലെ ഗോദഗേരി ഗ്രാമത്തിലാണ് ചന്ദ്രശേഖരകമ്പാർ ജനിച്ചത്. സിങ്കാരവ്വ മത്തു അരമനെ എന്ന കമ്പാറിന്റെ നോവൽ കൂലോത്തെ ചിങ്കാരമ്മ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ജോകുമാരസ്വാമി,സാംഗ്യബാല്യ തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുരസ്‌കാരം (2010), പത്മശ്രീ, ആശാൻ പുരസ്‌കാരം (1982),കബീർ സമ്മാനം, കാളിദാസ സമ്മാനം, പമ്പ അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കമ്പാറിനെ തേടിയെത്തിയിട്ടുണ്ട്. 1975 ൽ രാജ്യത്തെ ഏറ്റവും മികച്ച നാടകമായി കമ്പാറിന്റെ നാട്യസംഘ് തെരഞ്ഞെടുക്കപ്പെട്ടു. 2012 ബാംഗ്‌ളൂർ കൈരളികലാസമിതി ഓണാഘോഷച്ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു് ജാതിമതഭേദമെന്യേ എല്ലാവരേയും ഒന്നിപ്പിക്കുന്ന നന്മയുടെ ഉൽസവമായ ഓണം മഹത്തായസന്ദേശമാണ് വിഭാവന ചെയ്യുന്നതെന്നു് പറഞ്ഞത് ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

സി.ജെ. തോമസ് ജന്മശതാബ്ദി വർഷം


ഒരു വർഷം നീളുന്ന സി.ജെ. തോമസ് ജന്മശതാബ്ദി പരിപാടികൾക്കു് എം.കെ. സാനു ഫൗണ്ടേഷൻ പദ്ധതിയിട്ടിട്ടുണ്ട്
സി.ജെ. ജന്മശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളത്തെ സി ജെ സ്മാരകസമിതിയുമായിച്ചേർന്നു് നവംബർ 14നു വൈകിട്ട് മൂന്നിനു കൂത്താട്ടുകുളം ടൗൺഹാളിൽ പ്രഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും. അന്നു വൈകിട്ട് 5.30ന് ചങ്ങമ്പുഴ പാർക്കിൽ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും പി.ജെ. ചെറിയാൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. എസ്. രമേശൻ, പ്രഫ. എം. തോമസ് മാത്യു എന്നിവർ പ്രഭാഷണം നടത്തും. ഓരോ മാസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർഗ സംവാദങ്ങളും പഠന ശിബിരങ്ങളും സംഘടിപ്പിക്കുമെന്ന് ഫാ. റോബി കണ്ണഞ്ചിറ പറഞ്ഞു.

എം.കെ. സാനു ഫൗണ്ടേഷൻ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി, കൊച്ചി, 11

20150123

മദ്യവിരുദ്ധ സന്ദേശയാത്രയും പി.കെ ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും നടന്നു

പി.കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്യുന്നു. റ്റി എം വറുഗീസ്, അഡ്വ. സീനാ ജോണ്‍സണ്‍, ആര്‍. രഘു, ഡോ. വിന്‍സന്റ് മാളിയേക്കല്‍, പ്രൊഫ. എന്‍.ഐ. അബ്രാഹം എന്നിവര്‍ സമീപം

കൂത്താട്ടുകുളം, ജനുവരി 23: ഗാന്ധിയനും കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും അദ്ധ്യാപകനുമായിരുന്ന പി.കെ ബാലകൃഷ്ണപിള്ളയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുള്ള മദ്യ വിരുദ്ധ സന്ദേശയാത്രയും 2015 ജനുവരി 23-നു് നടന്നു. മദ്യനിരോധന സമിതി, പ്രകൃതി ജീവന സമിതി, സി.ജെ സ്മാരക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മദ്യവിരുദ്ധ സന്ദേശയാത്രയും പി.കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വഴിത്തലയില്‍നിന്നാരംഭിച്ച സന്ദേശയാത്ര ശ്രീനാരായണ ധര്‍മ പരിപാലന യോഗം വഴിത്തല ശാഖാ സെക്രട്ടറി രാജന്‍ പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. മാറിക, പാലക്കുഴ, കോഴിപ്പള്ളി, മംഗലത്തുതാഴം, വെളിയന്നൂര്‍, പുതുവേലി, കൂത്താട്ടുകുളം രാമപുരം കവല, പ്രൈവറ്റ് ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കൂത്താട്ടുകുളം കെ.ടി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സമാപിച്ചു.

വൈകിട്ട് അഞ്ചിന് നടന്ന പി.കെ ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. എം.പി. മന്മഥന്‍ പ്രസിഡന്റും ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് മദ്യനിരോധന സമിതി കേരള സംസ്ഥാനമൊട്ടാകെ വളര്‍ന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

കൂത്താട്ടുകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗമായ ആര്‍. രഘു മുഖ്യപ്രഭാഷണം നടത്തി. സി.ജെ. സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. എന്‍.ഐ. അബ്രാഹം, കേരള മദ്യ നിരോധന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, ഫാ. തോമസ് കാക്കൂര്‍, റ്റി എം വറുഗീസ്, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.എ. തങ്കച്ചന്‍, സ്വാഗതവും സി.എ. ബിജു നന്ദിയും പറഞ്ഞു.

20150122

പി.കെ. ബാലകൃഷ്‌ണപിള്ള (1924 - 2013)






പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായിരുന്നു പി.കെ. ബാലകൃഷ്‌ണപിള്ള (1924 ഡിസംബര്‍ 30 - 2013 ജനുവരി 23).

വെളിയന്നൂര്‍ പൂവക്കുളത്ത് പാര്‍വതിയമ്മയുടേയും ശങ്കരന്‍നായരുടേയും മകനായി 1924 ഡിസംബര്‍ 30നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, കൂത്താട്ടുകുളം വി.എം. സ്‌കൂള്‍, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. തേവര എസ്എച്ച് കോളേജില്‍നിന്നു് ബിരുദമെടുത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണു് അദ്ദേഹം പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചതു്. 1951-52 കാലത്ത് തേവര എസ്എച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു അന്നു് അദ്ദേഹം. തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തതു് പി.കെ. ബാലകൃഷ്‌ണപിള്ളയായിരുന്നുവെന്നു് സോഷ്യലിസ്റ്റ് നേതാവു് പോള്‍ വി കുന്നില്‍ അനുസ്മരിച്ചിട്ടുണ്ടു്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്തു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1955-ല്‍ വെളിയന്നൂര്‍ വന്ദേമാതരം
സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനു് മുന്‍കയ്യെടുത്തു. സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനാകേണ്ടതായിവന്നതുകൊണ്ടു് തിരുവനന്തപുരം വിടേണ്ടിവന്നു.

എന്‍എസ്‌എസില്‍ സജീവമായ അദ്ദേഹം ആ ബന്ധത്തില്‍ കുറെക്കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീടു് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചു് സര്‍വോദയ പ്രവര്‍ത്തകനായി. സര്‍വോദയ പ്രസ്ഥാനത്തില്‍ ആചാര്യ വിനോബ ഭവെയും ലോക് നായക് ജയപ്രകാശ് നാരായണനും തമ്മില്‍ ഭിന്നതയുണ്ടായപ്പോള്‍ എം പി മന്മഥനോടൊപ്പം ജയപ്രകാശ് നാരായണന്റെ ഭാഗത്തു് നിലയുറപ്പിച്ചു. എം പി മന്മഥന്‍ പ്രസിഡന്റായിരുന്ന കാലത്തു് 1980കളിലും 1990കളിലും രണ്ടുവട്ടം മദ്യനിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപകനും പ്രഥമ ഹെഡ്‌മാസ്‌റ്ററുമായിരുന്ന അദ്ദേഹം രാമനാട്ടുകര സേവാ മന്ദിര്‍ ടിടിഐയില്‍ പ്രധാനാധ്യാപകനായി പിന്നീടു് സേവനമനുഷ്ഠിച്ചു. 1985ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരംനേടി.

പ്രകൃതിജീവനരംഗത്തും സജീവമായിരുന്നു. പ്രകൃതിജീവന സമിതി സംസ്ഥാന സമിതിയംഗവും കൂത്താട്ടുകുളം കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയുമാണ്. സര്‍വോദയപ്രസ്ഥാനത്തിന്റെ സംസ്ഥാന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ഗാന്ധിസാഹിത്യ പ്രചാരണത്തിന്റെ പ്രധാന പ്രവര്‍ത്തകന്‍, പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍ സ്‌മാരക ട്രസ്‌റ്റ്‌ സ്‌ഥാപക സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കൂത്താട്ടുകുളം പ്രകൃതിജീവന സമിതി പ്രസിഡന്റ്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം, കേരള സ്വകാര്യ സ്‌കൂള്‍ പ്രധാനാധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അധ്യാപക ട്രെയിനിങ് സ്‌കൂള്‍ പ്രധാന അധ്യാപകരുടെ സംഘടനയുടെ സ്ഥാപക സെക്രട്ടറി, അരീക്കര വെളിയന്നൂര്‍ വിവിധോദ്ദേശ സഹ. സംഘം പ്രസിഡന്റ്, തേവര എസ്എച്ച് കോളേജ് സ്റ്റുഡന്റ്‌സ് സംഘം പ്രസിഡന്റ്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞകഴിഞ്ഞ് അരമണിക്കൂറിനകം രാജിവച്ചു. കൂത്താട്ടുകുളം കേന്ദ്രമായുള്ള സി.ജെ. സ്മാരക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. സമിതിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയും ബാലന്‍സാറിന്റെ ചുമതലയിലായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും പ്രവര്‍ത്തിച്ചു.

മരണം

2015 ജനുവരി 23നു് അതിരാവിലെ 5മണിയ്ക്കു് 88-ആം വയസ്സില്‍ അന്തരിച്ചു. സംസ്‌കാരം അന്നു് വൈകുന്നേരം നാലരയ്ക്കു് വെളിയന്നൂരിലെ പൂവക്കുളത്തു് (ശ്രീനികേതനം) വീട്ടുവളപ്പില്‍ നടന്നു.

കുടുംബം

കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ എന്‍. ഈശ്വരിയമ്മയാണു് (കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക) ഭാര്യ. ഗിരിജ (ടീച്ചര്‍, ഗവ. റ്റി.റ്റി.ഐ. ഇടപ്പള്ളി), ബി.ഹരിദാസ്‌ (പെരിയാര്‍ ലാറ്റക്‌സ്‌, മുവാറ്റുപുഴ), ബി. സരിത (ടീച്ചര്‍, വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെളിയന്നൂര്‍)എന്നിവര്‍ മക്കളും ബി. അശോകന്‍ (ഗായത്രി അഡ്വര്‍ട്ടൈസിംഗ്‌ ഏജന്‍സി, എറണാകുളം), പ്രിയ പി.നായര്‍ (സബ്‌ ട്രഷറി, കൂത്താട്ടുകുളം), അഡ്വ. രമേഷ്‌ ബാബു (വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍) എന്നിവര്‍ മരുമക്കളുമാണു്.

20140829

മേരി ജോണ്‍ കൂത്താട്ടുകുളം


ദാമ്പത്യജീവിതത്തിന്റെ തടവറയില്‍ നിന്ന്‌ പുറത്ത്‌ വന്ന്‌ കവിതയെയും, ജീവിതത്തെയും ഒരുപോലെ ആശ്ലേഷിച്ച എഴുത്തുകാരിയാണ്‌, മേരിജോണ്‍ കൂത്താട്ടുകുളം. ധാര്‍മ്മികബോധവും, സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും, വികാരസാന്ദ്രമാക്കിയ മേരിജോണ്‍ കവിതകള്‍ ഒരു കാലത്ത്‌ നമ്മുടെ സ്‌ക്കൂള്‍ പാഠപുസ്‌തകങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്‌നേഹവും, ആരാധനയും നിറഞ്ഞതാണ്‌ ആ കവിതകള്‍ എല്ലാം തന്നെ.

കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന ഓർത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയിൽ വീട്ടില്‍ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ്‌ മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്‌. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‌പിക്കാതെ അടുക്കളയ്‌ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക്‌ സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു പോന്നു. ളോഹയൂരി പൗരോഹിത്യത്തിന്റെ ആവൃതിക്കുള്ളില്‍ നിന്ന്‌ രക്ഷപ്പെട്ട സഹോദരന്‍ സി.ജെ.യെപ്പോലെ. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹത്തിലേക്ക്‌ തിരിച്ചുപോകേണ്ടി വരും എന്ന്‌ തോന്നിയപ്പോള്‍ അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പതിനഞ്ച്‌ രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന്‌ വണ്ടി കയറി.

തിരുവനന്തപുരത്തെ ഡോ. പല്‌പുവിന്റെ മക്കളായ ആനന്ദലക്ഷ്‌മിയും, ദാക്ഷായണിയും ആയി മേരിക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത്‌ നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച്‌ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. ഡോ.പല്‍പ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.

ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്നു. അതിനിടയില്‍ അധ്യാപകജോലിയുപേക്ഷിച്ച്‌ തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച്‌ അക്കാലത്ത്‌ അഞ്ചല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഉയര്‍ന്നശമ്പളവും, സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്‌.

1960 ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചശേഷം തിരുവന്തപുരത്ത്‌ എം.എന്‍.ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.

സര്‍ഗ്ഗാത്മകസാഹിത്യത്തിന്റേയും, കവിതയുടേയും മേഖലയില്‍ വിഹരിക്കാന്‍ ദാമ്പത്യജീവിതം തന്നെ ഉപേക്ഷിച്ച ആ എഴുത്തുകാരി കൈരളിയ്‌ക്ക്‌ കാഴ്‌ചവച്ച ശ്രദ്ധേയമായ കൃതികളാണ്‌ പ്രഭാതപുഷ്‌പം, ബാഷ്‌പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്‌പം, അമ്മയും മകളും, കാറ്റ്‌ പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍ തുടങ്ങിയവ. ഇതിന്‌ പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ടു്‌.1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.

1998 ഡിസംബര്‍ 2 ന്‌ കവിതയ്‌ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ്‌ വച്ച മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

(ജോസ് കരിമ്പന എഡിറ്റ് ചെയ്തു് 2009 മാര്‍‍ച്ച് ഏഴാം തീയതി സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്നു്.)

കൂത്താട്ടുകുളം മേരിജോണിന്റെ കൃതികൾ

  • പ്രഭാതപുഷ്പം
  • ബാഷ്പമണികൾ
  • അന്തിനക്ഷത്രം
  • പൂജാപുഷ്‌പം
  • അമ്മയും മകളും
  • കാറ്റു പറഞ്ഞ കഥ
  • ചിരിക്കുന്ന കാട്ടാര്‍
  • കാവ്യകൗമുദി
  • കബീറിന്റെ ഗീതങ്ങൾ (കബീറിന്റെ നൂറുഗാനങ്ങളുടെ വിവര്‍ത്തനങ്ങള്‍)
  • തെരഞ്ഞെടുത്ത കവിതകള്‍

20130123

പി.കെ. ബാലകൃഷ്‌ണപിള്ള അന്തരിച്ചു

പി.കെ. ബാലകൃഷ്‌ണപിള്ള

കൂത്താട്ടുകുളം: പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായ പി.കെ. ബാലകൃഷ്‌ണപിള്ള (88) ജനുവരി 23നു് അതിരാവിലെ 5മണിയ്ക്കു് അന്തരിച്ചു. സംസ്‌കാരം അന്നു് വൈകുന്നേരം നാലരയ്ക്കു് വെളിയന്നൂരിലെ പൂവക്കുളത്തു് (ശ്രീനികേതനം) വീട്ടുവളപ്പില്‍ നടന്നു.

വെളിയന്നൂര്‍ പൂവക്കുളത്ത് പാര്‍വതിയമ്മയുടേയും ശങ്കരന്‍നായരുടേയും മകനായി 1924 ഡിസംബര്‍ 30നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, കൂത്താട്ടുകുളം വി.എം. സ്‌കൂള്‍, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. തേവര എസ്എച്ച് കോളേജില്‍നിന്നു് ബിരുദമെടുത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണു് അദ്ദേഹം പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചതു്.1951-52കാലത്ത് തേവര എസ്എച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു അന്നു് അദ്ദേഹം. തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തതു് പി.കെ. ബാലകൃഷ്‌ണപിള്ളയായിരുന്നുവെന്നു് പോള്‍ വി കുന്നില്‍ അനുസ്മരിച്ചിട്ടുണ്ടു്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്തു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1955-ല്‍ വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനു് മുന്‍കയ്യെടുത്തു. സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനാകേണ്ടതായിവന്നതുകൊണ്ടു് തിരുവനന്തപുരം വിടേണ്ടിവന്നു.

എന്‍എസ്‌എസില്‍ സജീവമായ അദ്ദേഹം ആ ബന്ധത്തില്‍ കുറെക്കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീടു് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചു് സര്‍വോദയ പ്രവര്‍ത്തകനായി. സര്‍വോദയ പ്രസ്ഥാനത്തില്‍ ആചാര്യ വിനോബ ഭവെയും ലോക് നായക് ജയപ്രകാശ് നാരായണനും തമ്മില്‍ ഭിന്നതയുണ്ടായപ്പോള്‍ എം പി മന്മഥനോടൊപ്പം ജയപ്രകാശ് നാരായണന്റെ ഭാഗത്തു് നിലയുറപ്പിച്ചു. എം പി മന്മഥന്‍ പ്രസിഡന്റായിരുന്ന കാലത്തു് 1980കളിലും 1990കളിലും രണ്ടുവട്ടം മദ്യനിരോധന സമിതിയുടെ സംസ്‌ഥാന സെക്രട്ടറിയായി.മദ്യനിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപകനും പ്രഥമ ഹെഡ്‌മാസ്‌റ്ററുമായിരുന്ന അദ്ദേഹം രാമനാട്ടുകര സേവാ മന്ദിര്‍ ടിടിഐയില്‍ പ്രധാനാധ്യാപകനായി പിന്നീടു് സേവനമനുഷ്ഠിച്ചു. 1985ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരംനേടി.

പ്രകൃതിജീവനരംഗത്തും സജീവമായിരുന്നു. പ്രകൃതിജീവന സമിതി സംസ്ഥാന സമിതിയംഗവും കൂത്താട്ടുകുളം കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയുമാണ്. സര്‍വോദയപ്രസ്ഥാനത്തിന്റെ സംസ്ഥാന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ഗാന്ധിസാഹിത്യ പ്രചാരണത്തിന്റെ പ്രധാന പ്രവര്‍ത്തകന്‍, പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍ സ്‌മാരക ട്രസ്‌റ്റ്‌ സ്‌ഥാപക സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കൂത്താട്ടുകുളം പ്രകൃതിജീവന സമിതി പ്രസിഡന്റ്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം, കേരള സ്വകാര്യ സ്‌കൂള്‍ പ്രധാനാധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അധ്യാപക ട്രെയിനിങ് സ്‌കൂള്‍ പ്രധാന അധ്യാപകരുടെ സംഘടനയുടെ സ്ഥാപക സെക്രട്ടറി, അരീക്കര വെളിയന്നൂര്‍ വിവിധോദ്ദേശ സഹ. സംഘം പ്രസിഡന്റ്, തേവര എസ്എച്ച് കോളേജ് സ്റ്റുഡന്റ്‌സ് സംഘം പ്രസിഡന്റ്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞകഴിഞ്ഞ് അരമണിക്കൂറിനകം രാജിവച്ചു. കൂത്താട്ടുകുളം കേന്ദ്രമായുള്ള സി.ജെ. സ്മാരക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. സമിതിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയും ബാലന്‍സാറിന്റെ ചുമതലയിലായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും പ്രവര്‍ത്തിച്ചു.

കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ എന്‍. ഈശ്വരിയമ്മയാണു് (കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക)ഭാര്യ. ഗിരിജ (ടീച്ചര്‍, ഗവ. റ്റി.റ്റി.ഐ. ഇടപ്പള്ളി), ബി.ഹരിദാസ്‌ (പെരിയാര്‍ ലാറ്റക്‌സ്‌, മുവാറ്റുപുഴ), ബി. സരിത (ടീച്ചര്‍, വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെളിയന്നൂര്‍)എന്നിവര്‍ മക്കളും ബി. അശോകന്‍ (ഗായത്രി അഡ്വര്‍ട്ടൈസിംഗ്‌ ഏജന്‍സി, എറണാകുളം), പ്രിയ പി.നായര്‍ (സബ്‌ ട്രഷറി, കൂത്താട്ടുകുളം), അഡ്വ. രമേഷ്‌ ബാബു (വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍)എന്നിവര്‍ മരുമക്കളുമാണു്.

20120125

രക്ഷാധികാരിയായി അമ്പതാണ്ടുകള്‍; അഴീക്കോടിന്റെ സ്മരണയില്‍ സി.ജെ.സ്മാരകസമിതി


വിജയകുമാര്‍ കൂത്താട്ടുകുളം

സി.ജെ.സ്മാരക പ്രസംഗ സമിതി യോഗത്തില്‍ പങ്കെടുക്കുന്ന സുകുമാര്‍
അഴീക്കോട്. കാവാലം നാരായണപണിക്കര്‍, അയ്യപ്പപ്പണിക്കര്‍ റോസി
തോമസ്‌ എന്നിവര്‍ സമീപം- 1998


''നമ്മുടെ എഴുത്തിന്റെ ഉയരങ്ങളില്‍ വന്ന് തിളങ്ങി മറഞ്ഞുപോയ ഒരു ചലല്‍പ്രഭയായിരുന്നു. ആരോടും ചോദിക്കാതെ കടന്നുകയറി ഇരിക്കുകയും ആരോടും മിണ്ടാതെ ഇറങ്ങിപ്പോവുകയും ചെയ്ത ആള്‍. ആ അതിഥിയെ- ശരിയായ അര്‍ത്ഥത്തില്‍ അതിഥി തന്നെ!- കാത്ത് ഏതേ ഒരുസ്ഥാനം മലയാളത്തില്‍ എവിടെയോ ഒഴിഞ്ഞുകിടപ്പുണ്ട്. അത് ഉണ്ടാക്കിയെടുത്ത അദ്ദേഹം പോകുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല''- കൂത്താട്ടുകുളം സി.ജെ. സ്മാരക സമിതിയുടെ രക്ഷാധികാരിയായ ഡോ. സുകുമാര്‍ അഴീക്കോട് സി.ജെ.തോമസിനെക്കുറിച്ച് എഴുതിയ ഏറ്റവും ഒടുവിലത്തെ വരികള്‍.

അഴീക്കോടിന്റെ സാന്നിധ്യമില്ലാത്ത സി.ജെ.സ്മാരക സമിതിയുടെ വിശേഷാല്‍ പരിപടികള്‍ വിരളമായിരുന്നു. 1961ല്‍ സി.ജെ.തോമസിന്റെ സ്മരണ നിലനിര്‍ത്താനായി സ്മാരക സമിതിക്ക് രൂപം കൊടുക്കുമ്പോള്‍ രക്ഷാധികാരികളായി അഴീക്കോടിന് പുറമേ പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, അയ്യപ്പപ്പണിക്കര്‍, ആര്‍.എസ്. പൊതുവാള്‍, സി.എന്‍.കുട്ടപ്പന്‍ എന്നിവരും ഉണ്ടായിരുന്നു.
1998-ല്‍ സി.ജെ.സ്മാരക പ്രസംഗ സമിതിയുടെ അബ്രാഹം വടക്കേല്‍
പുരസ്കാരം കാവാലം നാരായണപണിക്കര്‍‍ക്കു് സുകുമാര്‍ അഴീക്കോട് നല്കുന്നു

കൂത്താട്ടുകുളത്ത്  പതിവായി സംഘടിപ്പിക്കുന്ന സി.ജെ. സ്മാരക പ്രസംഗങ്ങളിലും റവ. എബ്രഹാം വടക്കേല്‍ അവാര്‍ഡുദാന ചടങ്ങിലും അഴീക്കോട് പങ്കെടുത്തിരുന്നു. 1998 മെയ് 30ന് കൂത്താട്ടുകുളം ടൗണ്‍ഹാളില്‍ സി.ജെ.സ്മാരക സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അന്‍പതുവര്‍ഷങ്ങള്‍ എന്ന വിഷയത്തെ ആസ്​പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തത് അഴീക്കോടായിരുന്നു. സി.ജെയുടെ ഭാര്യ റോസി തോമസ്, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ ചടങ്ങിലുണ്ടായിരുന്നു. കൂത്താട്ടുകുളവുമായി ഏറെ ബന്ധമുള്ള അഴീക്കോട് ഏറ്റവും ഒടുവില്‍ എത്തിയത് 2006 ഡിസംബര്‍ 30ന് ആയിരുന്നു.

കൂത്താട്ടുകുളത്ത് സി.ജെ.സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 'മലയാള സാഹിത്യം കേരളപ്പിറവിക്കുശേഷം' എന്ന വിഷയത്തെ ആസ്​പദമാക്കി നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയതും അഴീക്കോടുതന്നെയായിരുന്നു.

ഫോട്ടോകള്‍ വിജയകുമാര്‍ കൂത്താട്ടുകുളത്തിന്റെ ശേഖരത്തില്‍ നിന്നു്

20111005

സി എന്‍ കുട്ടപ്പന്‍ അന്തരിച്ചു

നെടുങ്കുന്നം: സി.ജെ.സ്മാരക സമിതിയുടെ രക്ഷാധികാരികളിലൊരാളും വര്‍‍ഷങ്ങളോളം സെക്രട്ടറിയുമായിരുന്ന സി.എന്‍. കുട്ടപ്പന്‍ 88-ആം വയസ്സില്‍ ഒക്ടോബര്‍ രണ്ടിനു് അന്തരിച്ചു. നെടുങ്കുന്നം പൂവേലി കുളത്തുങ്കല്‍ കുടുംബാംഗമാണു്.

കൂത്താട്ടുകുളം ഹൈസ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്‌ഠന്‍ 1977-ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയിട്ടുണ്ടു്. പി.ബി.എസ് ഭാഷാധ്യാപക സംഘടനാ സംസ്ഥാന ട്രഷറര്‍, ഭാസം പബ്ളിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്കാരം ഒക്ടോ.3 തിങ്കളാഴ്ച പകല്‍ രണ്ടിനു് വീട്ടുവളപ്പില്‍ നടന്നു. കുളത്തുങ്കല്‍ മട്ടോലില്‍ കുടുംബാംഗമായ ഗൗരിയമ്മയാണു് ഭാര്യ.

20110113

വി.രാജകൃഷ്ണൻ


മലയാള സാഹിത്യ നിരൂപകനും, തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ചലച്ചിത്ര സംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ. 1949 ഡിസംബറില്‍ പാലക്കാട്ട് ജനിച്ചു.

സാഹിത്യത്തെയും സിനിമയെയും ആസ്പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു.

കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്‍‍ ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതി ചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. പങ്കായം(1998) എന്ന ടെലിഫിലിം ഒരു റീജണല്‍‍ ടെലിഫിലിം ഫെസ്റ്റിവെലില്‍ സംവിധാനത്തിനുള്ള സ്പെഷല്‍‍ ജൂറി പ്രൈസ് ഉള്‍‍പ്പെടെ നാലു് പുരസ്‌കാരങ്ങള്‍‍ നേടി.

മറുതിര കാത്തുനിന്നപ്പോള്‍ എന്ന പുസ്‌തകത്തിനു് സാഹിത്യവിമര്‍ശനത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും സി.ജെ സ്മാരക പ്രസംഗസമിതിയുടെ 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരവും ലഭിച്ചു. ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് അദ്ദേഹത്തിനുള്ളതെന്നുമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്ന കൃതിയ്ക്കു് ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു് പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരടങ്ങുന്ന സമിതി അഭിപ്രായപ്പെട്ടതു്. മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്നതു്.

രോഗത്തിന്റെ പൂക്കൾ , ആൾ ഒഴിഞ്ഞ അരങ്ങ് , ചെറുകഥയുടെ ചന്ദസ്സ് , നഗ്ന യാമിനികൾ, ശ്രാദ്ധം (ചലച്ചിത്ര തിരക്കഥ), മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി, മറുതിര കാത്തുനിന്നപ്പോള്‍ തുടങ്ങിയവയാണു് പ്രധാന കൃതികള്‍.

കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായിരിയ്ക്കെ വിരമിച്ചു. വിലാസം: ആരതി ഒ 3, ജവഹര്‍‍ നഗര്‍,‍ തിരുവനന്തപുരം, 695041

ഫോട്ടോ: എബി ജോൻ വന്‍നിലം

ഉറവിടം: മലയാളവാര്‍ത്താസേവ

http://malayalamnewsservice.blogspot.com/2011/01/blog-post.html

20110112

റൈറ്റ് റവറന്റ് ഡോക്ടർ ഏബ്രഹാം വടക്കേൽ


ബി.എ. ;പി.എച്ച്.ഡി; ഡി.ഡി



1894 ജൂൺ 14 ആം തീയതി ജനിച്ചു .പിതാവ് കൂത്താട്ടുകുളം വടകര വടക്കേ അഗസ്തിനോസ്. മാതാവ് കാണിയക്കാടു കരയിൽ കടമ്പകാട്ടു വീട്ടിൽ കടമ്പുകാട്ട് വീട്ടിൽ റോസ. പിതാവിൻറെ രണ്ട് സഹോദരന്മാരും വൈദികരായിരുന്നു , അബ്രഹാമും ജേക്കബും സഹോദരീ സഹോദരൻമാർ ആറു പേർ. പിതാവിൻറെ ആദ്യഭാഗത്തിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും. രണ്ടാമത്തെ വിവാഹത്തിൽ ഒരു സഹോദരനും രണ്ടു സഹോദരിമാരും . ഏറ്റവും ഇളയവൻ, ഏഴാമൻ, അച്ചൻ.

സഹോദരൻ ചെറിയയുടെ മകൻ അഗസ്തിയുടെ മക്കളാണ് വെ. റവ. ഫാദർ പോൾ വടക്കേൽ എസ്. ജെ യും , വെ. റവ. ഫാദർ മാത്യു വടക്കേൽ എസ്.ഡി.ബി യും. മൂത്ത സഹോദരൻ ഉലഹന്നാന്റെ ഏക പുത്രി എലിസബേത്തിന്റെ മക്കളാണ് റവ. ഫാദർ ജോൺ കുന്നത്തും കൂത്താട്ടുകുളം പഞ്ചായത്ത് മെമ്പർ കീഴാനിക്കര ഏബ്രഹാമും തിരുമാറാടി പഞ്ചായത്ത് മെമ്പറായിരുന്ന  പരേതനായ ലൂയിസും .

 പ്രസിദ്ധ സിറിയക്ക് മല്പാനായിരുന്ന യ ശ:ശരീര നായ വടക്കേൽ വെരി. ബഹുമാനപ്പെട്ട  മത്തായി അച്ചനും ജസ്റ്റിസ് ജോർജ് വടക്കേലിന്റെ പിതാവ് വക്കീൽ എബ്രഹാം വടക്കേലും പിതൃസഹോദര പുത്രന്മാർ .

 മറ്റു സഹോദര പുത്രപൗത്രന്മാർ വടകര, എറണാകുളം, തൊടുപുഴ , ആരക്കുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു.

 പ്രാഥമിക വിദ്യാഭ്യാസം കൂത്താട്ടുകുളം സെൻറ് ജോൺസ് ഇംഗ്ലീഷ്  മലയാളം മിഡിൽ സ്കൂളിൽ (ഇന്നത്തെ* വീനസ് ട്യൂട്ടോറിയൽ കോളേജ് ) . മാന്നാനം സെന്റ് എഫ്രേംസ് ഹൈ സ്കൂളിലും എറണാകുളം സെൻറ് ആൽബർട്ട് സ് ഹൈ സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ ഫൈനൽ പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ആറാം സ്ഥാനം നേടി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇൻറർമിഡിയറ്റും തൃശ്ശിനാപള്ളി സെന്റ് ജോസഫ് സ് കോളേജിൽനിന്ന് ബി.എ.യും പാസായി , 1916-ൽ .  മൂവാറ്റുപുഴ , തൊടുപുഴ , കുന്നത്തുനാട് താലൂക്കുകളിലെ രണ്ടാമത്തെ ബി.എ. ക്കാരൻ . തൃശ്ശിനാപള്ളിയിൽ പഠിയ്ക്കുന്ന കാലത്ത്  ബാന്റ്, സംഗീതം തുടങ്ങിയവ അഭ്യസിച്ചു.

 ഹൈസ്കൂൾ വിദ്യാഭ്യാസ കാലം മുതലേ വൈദിക പഠനത്തിനാഗ്രഹിച്ചു.ബി.എ. പാസായി  എന്നറിഞ്ഞ ഉടനെ വൈദിക പഠനത്തിനായി ചങ്ങനാശേരിയിൽ എത്തി. കുര്യാളശ്ശേരി ബിഷപ്പിനെ കണ്ടു. എന്നാൽ അവിടെ ആയിടെ തുടങ്ങിയ ഇംഗ്ലീഷ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേല്ക്കാൻ നിർബന്ധിതനായി.

 1920 മുതൽ 27 വരെ റോമിൽ വൈദിക പഠനം നടത്തി. വൈദിക പഠനത്തിൽ തത്ത്വശാസ്ത്രത്തിൽ പി.എച്ച് ഡി യും ദൈവശാസ്ത്രത്തിൽ ഡി .ഡി. യും ബിരുദങ്ങൾ നേടി.

ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചങ്ങനാശ്ശേരി സെൻറ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിട്ടാണ്. വൈദിക പഠനം പൂർത്തിയാക്കി തിരിച്ചു വന്നപ്പോൾ ചങ്ങനാശ്ശേരി എസ് .ബി കോളേജിൽ അധ്യാപകനായി ചേർന്നു , 1 928 - ൽ . 1930 മുതൽ 1935 വരെ അവിടെത്തന്നെ വൈസ് പ്രിൻസിപ്പലായി ആയി ജോലി നോക്കി. 1935-ൽ പ്രവിത്താനം സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹെഡ്മാസ്റ്ററായി. 1942 വരെ അവിടെ പ്രവർത്തിച്ചു. 1942 മുതൽ "49 വരെ ചിറക്കടവ് മിഡിൽ സ്കൂൾ ഹെഡ്മാസ്റ്ററായും 1949 ജൂൺ മുതൽ രണ്ടു വർഷത്തേക്ക് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും ജോലി നോക്കി. വീണ്ടും കോളേജ് വിദ്യാഭ്യാസ രംഗത്തേക്ക് പോയി. 1951 മുതൽ 1955 വരെ പലാ സെൻറ് തോമസ് കോളേജ് അധ്യാപകനായി പ്രവർത്തിച്ചു. 1957-ൽ കോട്ടയം ബി.സി.എം. കോളേജിൽ അധ്യാപകനായും വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.

 1953 മുതൽ 1962 വരെ ദൈവദാസി അൽഫോൻസായുടെ നാമകരണം സംബന്ധിച്ച് ഭരണങ്ങാനത്തു നടന്ന കോടതിയിലെ ജഡ്ജിമാരിൽ ഒരാളായിരുന്നു. 1977 ജനുവരിയിൽ പരിശുദ്ധ മാർപാപ്പ പോൾ ആറാമനിൽ നിന്നു ഡൊമസ്റ്റിക് പ്രിലേറ്റ് (മോൺസിഞ്ഞോർ പദവിയിൽ ഉയർന്നത്) എന്ന ബഹുമതി ലഭിച്ചു.  1958 മുതൽ വടകരയിൽ താമസിക്കുന്നു**.


(റോമിൽ നിന്നുള്ള കത്തുകൾ; 1979; പ്രസാധകർ: സി.ജെ സ്മാരക പ്രസംഗ സമിതി) 

----------------

* 1979

**1980 ഡിസംബര്31 നു് ഡോ. അബ്രഹാം വടക്കേൽ അന്തരിച്ചു.

20110111

റവ. ഡോ. ഏബ്രാഹം വടക്കേല്‍

റൈറ്റ് റെവറന്‍‍ഡ് മോണ്‍‍സിഞ്ഞോര്‍‍  റവ. ഡോ. ഏബ്രഹാം വടക്കേല്‍ (1894-1980) ഭാഷാപണ്ഡിതനും, വാഗ്മിയും സാഹിത്യ നിരൂപകനും. കൂത്താട്ടുകുളത്തെ‍ വടകരയില്‍ ഒരു യാഥാസ്ഥിതിക റോമന്‍ സുറിയാനി കത്തോലിക്കാ കുടുംബത്തില്‍ 1894ജൂണ്‍‍ 14നു് ജനിച്ചു.

ചങ്ങമ്പുഴയുടെ ‘രക്തപുഷ്പങ്ങള്‍,’ കൈനിക്കരയുടെ കാല്‍വരിയിലെ കല്പപാദപം’ തുടങ്ങി മുപ്പത്തഞ്ചോളം കൃതികള്‍ക്ക് അവതാരിക എഴുതുകയും അതിന്റെ പേരില്‍ മതാധികാരികളുടെ പീഡനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനാകേണ്ടിയും വന്ന റോമന്‍ കത്തോലിക്കാ പുരോഹിതന്‍‍. 1980 ഡി.31നു് മരണമടഞ്ഞു.

കൂത്താട്ടുകുളത്ത് വടകരയില്‍ വടക്കേല്‍ കുടുംബത്തില്‍ 1894 ജൂണ്‍‍ 14-നു് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ കലാ-സാഹിത്യ രംഗങ്ങളില്‍ അനിതരസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന ഏബ്രാഹം വടക്കേല്‍ 1916-ല്‍ തിരുച്ചിറപ്പള്ളി (തൃശ്ശിനാപ്പിള്ളി) സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബി.എ. പാസ്സായി. തുടര്‍ന്നു് റോമിലെ പ്രപ്പഗാന്ത കോളജില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്ന അദ്ദേഹം തത്ത്വശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി. സംസ്കൃതം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ അഗാധപാണ്ഡിത്യവും നേടി.

1927ല്‍‍ റോമില്‍‍ നിന്നു് വൈദികപട്ടം സ്വീകരിച്ചു് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1928 ല്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍‍ക്‍‍മാന്‍‍സ് (St Berchmans College) അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ലോജിക് അദ്ധ്യാപകനായിരുന്ന (Lecturer in Logic) മാര്‍ ജെയിംസ് കാളാശേരി ചങ്ങനാശ്ശേരി മെത്രാനായതോടെ(Bishop of Changanacherry) അദ്ദേഹത്തിന്റെ പിന്‍‍ഗാമിയായാണു് ഡോ. ഏബ്രാഹം വടക്കേല്‍ കോളെജില്‍ ചുമതലയേറ്റതു്. 35 വയസ്സിന്റെ ചെറുപ്പവുമായി 1927-ല്‍‍ ചങ്ങനാശ്ശേരി മെത്രാനായ മാര്‍‍ കാളാശേരി (1892-1949) പിന്നീടു് എസ്.ബി. കോളെജിന്റെ (St Berchmans College) രക്ഷാധികാരിയായിരുന്നു.

1930-ല്‍‍ ഡോ. ഏബ്രാഹം വടക്കേല്‍ കോളെജിന്റെ വൈസ് പ്രിന്‍സിപ്പാളായി. അക്കാലത്തു് സാഹിത്യസാംസ്കാരിക രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം എഴുത്തു്കൊണ്ടും സൗമ്യമധുരമായ വാഗ്വിലാസം കൊണ്ടും സാഹിത്യകുതുകികളുടേയും സഹൃദയരുടെയും ആദരവും അംഗീകാരവും നേടിയെടുത്തു. പള്ളിമതില്‍ക്കെട്ടിനു് പുറത്തു്കടന്നു് സാംസ്ക്കാരിക സദസ്സുകളില്‍ നിറഞ്ഞ സാന്നിദ്ധ്യമായി. ഇക്കാലത്താണ് ഡോ. ഏബ്രാഹം വടക്കേല്‍ തന്റെ ആത്മമിത്രമായിരുന്ന കൈനിക്കരയുടെ ‘കാല്‍വരിയിലെ കല്പപാദപം’ എന്ന കൃതിക്ക് അവതാരിക എഴുതിയതു്. ആ അവതാരിക സഭാന്തരീക്ഷത്തില്‍ കൊടുങ്കാറ്റുയര്‍ത്തി.

ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘സന്മാര്‍ഗ്ഗ വിലാസിനി’ നടനസഭയുടെ ‘മിശിഹാചരിത്രം’ നാടകം പോലും തന്റെ രൂപതയില്‍പ്പെട്ട പള്ളികളിലൊരിടത്തും നടത്താന്‍ പാടില്ലെന്ന് ശഠിച്ചിരുന്നയാളായിരുന്നു ചങ്ങനാശ്ശേരിയുടെ മാര്‍‍ ജെയിംസ് കാളാശേരി മെത്രാന്‍‍ (Rev. Dr. James Kalacherry). തന്റെ കീഴിലുള്ള ഒരു പുരോഹിതന്‍ കല്പപാദപത്തിനു് അവതാരികയെഴുതിയതു് മാര്‍‍ ജെയിംസ് കാളാശേരിയെ ചൊടിപ്പിച്ചു. പ്രശസ്തമായ ഒരു കോളജിന്റെ വൈസ് പ്രിന്‍സിപ്പാളായിരുന്ന ഡോ. വടക്കേലിനെ പാലായ്ക്കടുത്തു് പ്രവിത്താനത്തുള്ള ഒരു മിഡില്‍ സ്കൂളിലേക്ക് തരംതാഴ്ത്തിക്കൊണ്ടായിരുന്നു മെത്രാന്‍‍ പ്രതികരിച്ചതു്. ശിക്ഷാനടപടികള്‍ക്കു് വിധേയനായ അദ്ദേഹം അച്ചടക്കമുള്ള ഒരു സഭാപുരോഹിതനെന്ന നിലയില്‍ 1935-ല്‍‍ കോളജ് വിട്ടു് മിഡില്‍‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
മാര്‍‍ ജെയിംസ് കാളാശേരി

അവിടെ ഹെഡ്മാസ്റ്ററായിരിക്കുമ്പോഴാണ് ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം രക്തപുഷ്പങ്ങള്‍ക്കു് അവതാരിക എഴുതുന്നത്. രക്തപുഷ്പങ്ങളിലെ ഓരോ കവിതയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ അദ്ദേഹം അതിലെ ആശയങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവയോട് വിയോജിച്ചുകൊണ്ടാണെങ്കിലും അനുഗൃഹീതനായ ആ യുവകവിയുടെ വാസനാവൈഭവത്തെ അറിഞ്ഞാദരിക്കാന്‍ യാതൊരു വിമുഖതയും കാണിച്ചില്ല. ഗഹനസുന്ദരങ്ങളായ ആശയവിശേഷങ്ങള്‍, തദനുയുക്തങ്ങളായ ലളിതപദാവലികള്‍ സമുചിതമായി നിക്ഷേപിക്കുവാന്‍ വശ്യവചസ്സായ ഒരു അനുഗൃഹീത കവിക്കേ കഴിയൂ എന്ന് സുദീര്‍ഘമായ അവതാരികയില്‍ അദ്ദേഹം എഴുതുകയുണ്ടായി. അക്കാലത്ത് ചങ്ങമ്പുഴ കൃതികളേക്കുറിച്ച് ഒരു റോമന്‍‍ കത്തോലിക്ക പുരോഹിതന്റെ തൂലികയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകള്‍.

സഭതീര്‍ത്ത അച്ചടക്കത്തിന്റെ തടവറയില്‍ നിന്നും പുറത്തുവന്ന ധിക്കാരിയുടെ സ്വരം വീണ്ടും അധികാരികളെ അലോസരപ്പെടുത്തി. തങ്ങളുടെ വരുതിയില്‍ ഒതുങ്ങിക്കഴിയുവാന്‍ കൂട്ടാക്കാതിരുന്ന ഡോ. വടക്കേലിനെ അച്ചടക്കത്തിന്റെ ചാട്ടവാറുയര്‍ത്തി വീണ്ടും ഭയപ്പെടുത്തുവാനും അള്‍ത്താരയുടെ അടിത്തട്ടില്‍ത്തന്നെ തളച്ചിടാനും അവര്‍ ഗൂഢമാര്‍ഗ്ഗങ്ങള്‍ തേടി. പണ്ഡിതനായ ആ പുരോഹിതന്‍ റോമന്‍‍‍ കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെട്ടു.

1935 മുതല്‍‍ 1942 വരെ പ്രവിത്താനം മിഡില്‍‍ സ്കൂളിലും1942 മുതല്‍‍ 1949 വരെ ചിറക്കടവു് മിഡില്‍‍ സ്കൂളിലും1949 മുതല്‍‍ ഇലഞ്ഞി ഹൈ സ്കൂളിലും ഹെഡ്മാസ്റ്ററായിരുന്നു.

1951ല്‍‍ ഇലഞ്ഞി ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവിയില്‍ നിന്ന് വിരമിച്ച അദ്ദേഹം 1951-55കാലത്തു് പാലാ സെന്റ് തോമസ് കോളജിലും 1955-56 കാലത്തു് കോട്ടയം ബി.സി.എം. കോളജിലും അദ്ധ്യാപകനായി ജോലിനോക്കി. ബി.സി.എം. കോളജില്‍‍ വൈസ് പ്രിന്‍സിപ്പാളിന്റെ ചുമതലയും ഉണ്ടായിരുന്നുവെന്നുപറയാം. 1954 മുതല്‍ 1962 വരെയുണ്ടായിരുന്ന സിസ്ററര്‍‍ അല്‍‍ഫോന്‍‍സയുടെ കാനോനീകരണം വേണമോയെന്നു് നിര്‍‍ണയിയ്ക്കാനുള്ള ട്രിബ്യൂണലില്‍‍ അദ്ദേഹം അംഗമായി.

എങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങളും ഉയര്‍‍ച്ചയും ഒന്നും സമയത്തു് ലഭിയ്ക്കാതെ ഒടുവില്‍ സ്വവസതിയില്‍ വിശ്രമജീവിതം കഴിച്ചുകൂട്ടുകയാണ് ചെയ്തത്. അവസാനകാലത്തു് 83-ആം വയസ്സില്‍‍ 1977-ല്‍ റോമാ മാര്‍‍പാപ്പയായ പൗലോസ് ആറാമനില്‍‍ നിന്നു് മോണ്‍‍സിഞ്ഞോര്‍ പദവി കിട്ടി ഡൊമെസ്റ്റിക് പ്രിലേറ്റായി മാനിയ്ക്കപ്പെട്ടു.

1961 മുതല്‍ മരണം വരെ സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിമാരിലൊരാളായിരുന്നു. അദ്ദേഹം റോമില്‍ നിന്നെഴുതിയ കത്തുകളുടെ സമാഹാരം സി.ജെ. സ്മാരക പ്രസംഗ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈനിക്കര കുമാരപിള്ളയുടെ കാൽവരിയിലെ കല്പപാദപം, ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ തുടങ്ങി മുപ്പതിൽ പരം  ഗ്രന്ഥങ്ങൾക്ക് റവ.ഡോ. ഏബ്രഹാം വടക്കേൽ എഴുതിയിട്ടുള്ള അവതാരികകൾ പ്രസിദ്ധങ്ങളാണ്.

1980 ഡിസംബര്‍ 31 നു് ഡോ. അബ്രഹാം വടക്കേല്‍ അന്തരിച്ചു. വാഗ്മിയും സാഹിത്യകലാ മര്‍മ്മജ്ഞനുമായിരുന്ന ഈ പണ്ഡിതന്റെ സ്മരണ നിലനിറുത്താനായി സി.ജെ. സ്മാരക പ്രസംഗ സമിതി 1980 മുതല്‍ റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (REV. DR. ABRAHAM VADAKKEL AWARD) നല്കിവരുന്നു.

Rt. Rev. Msgr. Dr. Abraham Vadakkel, B.A, Ph.D.D.D
സി.ജെ. സ്മാരക  റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (C.J. SMARAKA  REV. DR. ABRAHAM VADAKKEL AWARD)

20110109

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷം-പ്രൊഫ. എം.കെ. സാനു

കൂത്താട്ടുകുളം: ശക്തമായ മലയാള ഗദ്യമെഴുതിയിരുന്ന പണ്ഡിതനും പ്രഭാഷകനുമായിരുന്നു ഡോ. എബ്രഹാം വടക്കേല്‍ എന്നു് പ്രൊഫ. എം.കെ. സാനു അനുസ്മരിച്ചു. കൂത്താട്ടുകുളത്ത് സി.ജെ. സ്മാരകസമിതിയുടെ ഡോ. എബ്രഹാം വടക്കേല്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'മറുതിര കാത്തുനിന്നപ്പോള്‍' എന്ന കൃതിയുടെ രചയിതാവ് ഡോ. വി. രാജകൃഷ്ണനാണു് അവാര്‍ഡ് ഏറ്റുവാങ്ങിയതു്. ഇന്നു് ഏറ്റവും ശക്തമായ മലയാള ഗദ്യമെഴുതുന്ന എഴുത്തുകാരനാണു് ഡോ. വി. രാജകൃഷ്ണനെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷമാണു്. ആശയം ആവിഷ്കരിയ്ക്കുന്നതിനു് ഗദ്യം വേണമായിരുന്നു. ആഢ്യന്‍‍മാര്‍‍ ഉപയോഗിയ്ക്കുന്ന ഉച്ചഭാഷയില്‍‍ നിന്നല്ല, നീചഭാഷയെന്നറിയപ്പെടുന്ന സാധാരണക്കാരുടെ സംസാര ഭാഷയില്‍‍നിന്നാണു് ഗദ്യഭാഷ ആവിഷ്കരിച്ചതു്. വേദപുസ്തക പരിഭാഷയിലെ ഗദ്യത്തോടാണു് സി ജെ തോമസ്‍ കടപ്പെട്ടിരിയ്ക്കുന്നതെന്നു് എം.കെ. സാനു ചൂണ്ടിക്കാട്ടി. ചിന്തയെ ഒരു വിമോചന ശക്തിയായി സ്വീകരിച്ച സിജെ ചിന്തയുടെ തീയും വേദനയും ഏറ്റെടുത്ത ചിന്തകനായിരുന്നു.

ഡോ. വി. രാജകൃഷ്ണന്‍ ആധുനിക മലയാള വിമര്‍‍ശനത്തില്‍ ചിന്തയുടെ നവീനപാത തുറന്നിട്ടു. വായനക്കാരുടെ ആശയചക്രവാളത്തെ വികസ്വരമാക്കുന്ന എഴുത്താണദ്ദേഹത്തിന്റേതു്. നവീനാശയങ്ങളുടെ വീഥികള്‍‍ വെട്ടിത്തുറക്കാന്‍ കഴിയുന്ന ആശയങ്ങള്‍‍ അമ്പതു വര്‍‍ഷം കഴിഞ്ഞും അദ്ദേഹത്തിന്റെ കൃതികളില്‍‍ കണ്ടെത്താന്‍‍ കഴിയും. അടിയന്തരാവസ്ഥക്കാലത്തു് അതിനെതിരെ അമര്‍‍ഷവും സങ്കടവും അദ്ദേഹം പുലര്‍‍ത്തിയിരുന്നു

ഗ്രന്ഥാലോകം സി.ജെ. പതിപ്പിന്‍റെ പ്രകാശനം 
സി.ജെ. സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനായി. ഗ്രന്ഥാലോകം മാസിക പുറത്തിറക്കിയ സി.ജെ. പതിപ്പിന്‍റെ പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഗൗരവത്തോടുകൂടി ഗ്രന്ഥവിമര്‍ശനം നടത്തുന്ന പ്രസിദ്ധീകരണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തു് അദ്ധ്യക്ഷ അഡ്വ. സീന ജോണ്‍സണ്‍ ഗ്രന്ഥാലോകം സി.ജെ പതിപ്പു് ഏറ്റുവാങ്ങി.

മതവും കമ്യൂണിസവും പ്രകാശനം
സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്ന ആദ്യകാല കൃതിയുടെ പുതിയ പതിപ്പിന്റെ (മാളൂബന്‍‍ ബുക്സ്) പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഡോ. സെല്‍വി സേവ്യര്‍ ഏറ്റുവാങ്ങി. ഡോ. വി. രാജകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. സി.ജെ. തോമസും എം ഗോവിന്ദനുമാണു് തന്റെ റോള്‍‍ മോഡലുകളെന്നു് അദ്ദേഹം പറഞ്ഞു. പ്രൊഫ. എന്‍.ഐ. എബ്രഹാം സ്വാഗതവും ജോസ് കരിമ്പന കൃതജ്ഞതയും പറഞ്ഞു.

സാഹിത്യ അരങ്ങ്
സി.ജെ സ്മാരകമന്ദിരത്തിലെ ലൈബ്രറി ഹാളില്‍‍ രാവിലെ 10 മണിയ്ക്കു് സി.ജെ. സ്മാരക സമിതിയും താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ സാഹിത്യ അരങ്ങ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്നകൃതിയെ മുന്‍‍ നിറുത്തിയുള്ള ഈ സാഹിത്യ ചര്‍‍ച്ചയില്‍ ഡോ. എന്‍. അജയകുമാര്‍ അധ്യക്ഷനായി. എസ്. രമേശന്‍, ചലച്ചിത്ര സംവിധായകന്‍‍ ജോണ്‍ പോള്‍, സി.എന്‍. പ്രഭകുമാര്‍ (സ്വാഗതം) കെ.എം. ഗോപി (കൃതജ്ഞത) എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു് രണ്ടുമണിയ്ക്കു് ശേഷമാണു് അവാര്‍‍ഡ് ദാനവും പുസ്തക പ്രകാശനവും നടന്നതു്.


ഫോട്ടോകൾ: എബി ജോൻ വന്‍നിലം

പുതിയ തലമുറ മലയാളത്തെ സമ്പന്നമാക്കണം-പ്രൊഫ. എം.കെ. സാനു

20110108

ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം വി. രാജകൃഷ്‌ണനു് സമ്മാനിച്ചു

കൂത്താട്ടുകുളം: 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണനു് കൂത്താട്ടുകുളത്തു് സിജെ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍‍വച്ചു് എം കെ സാനു നല്‍കി. എം തോമസ് മാത്യു അദ്ധ്യക്ഷനായിരുന്നു. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്‌തകമാണു് രാജകൃഷ്‌ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.

മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌.


സി.ജെ സ്മാരക പ്രസംഗസമിതി 1980 ൽ ഏർ‍പ്പെടുത്തിയ ഡോ. അബ്രാഹം വടക്കേൽ അവാർഡ് കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരൻമാർ നേടിയിട്ടുണ്ടു്.

2011 ജനുവരി 8.


ഫോട്ടോകൾ: എബി ജോൻ വന്‍നിലം

20101217

വി. രാജകൃഷ്‌ണനു് ഫാ. ഏബ്രാഹം വടക്കേല്‍ പുരസ്‌കാരം

വി. രാജകൃഷ്‌ണൻ


കൂത്താട്ടുകുളം: റവ.ഡോ. ഏബ്രഹാം വടക്കേലിന്റെ സ്‌മരണയ്‌ക്കായി സി.ജെ സ്‌മാരകപ്രസംഗസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു് സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണൻ അര്‍ഹനായി. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്‌തകമാണു് രാജകൃഷ്‌ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.

മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌. 2011 ജനുവരി 8-നു് കൂത്താട്ടുകുളം സി.ജെ സ്‌മാരകമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിയ്ക്കും.

ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് രാജകൃഷ്‌ണനുള്ളതെന്നും പ്രഫ.എം തോമസ്‌ മാത്യു ഈയിടെ അഭിപ്രായപ്പെട്ടിരുന്നു..
^ ^