പേജുകള്‍‌

20091117

ചര്‍ച്ചായോഗങ്ങള്‍; ഒരപൂര്‍വ്വ അനുഭവം


പി.കെ ബാലകൃഷ്ണപിള്ള
കേരളത്തിന്റെ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ കൂത്താട്ടുകുളത്തെക്കുറിച്ച് അറിയുന്നത് സി.ജെ. സ്മാരക പ്രസംഗങ്ങല്‍ വഴിയും, അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുള്ള പ്രശസ്ത സാഹിത്യകാരന്‍മാര്‍ വഴിയുമാണ്. 1961 മുതല്‍ നടന്ന് വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങള്‍, നാടകക്കളരികള്‍ എന്നിവയില്‍ പങ്കെടുക്കാത്ത മലയാളസാഹിത്യകാരന്‍മാര്‍ ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ മറ്റ് പല സ്ഥലങ്ങളിലും ചെന്ന് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഈ നാടിന് അഭിമാനകരമായിരുന്നു. പണം മുടക്കി പാസ്സെടുത്ത് പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന സ്ഥലം എന്നാണ് ഈ നാടിനെ പലരും വിശേഷിപ്പിച്ചുപോന്നത്. സി.ജെ. സ്മാരക പ്രസംഗങ്ങള്‍ ഇവിടെ ആദ്യം മുതല്‍ നടത്തിയിരുന്നത് പാസ്സ് വച്ചായിരുന്നു എന്നുള്ളതാണ് അങ്ങിനെ വിശേഷിപ്പിക്കാന്‍ കാരണം.


ഇത്തരത്തിലുള്ള പ്രസംഗപരമ്പര സ്ഥിരമായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്താന്‍ കഴിയാതെ വന്നപ്പോള്‍- അതിന് പരിഹാരമായിട്ടല്ലെങ്കിലും - ആരംഭിച്ചതാണ് പ്രതിമാസ ചര്‍ച്ചായോഗങ്ങള്‍. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ആരംഭിക്കുന്നത്. ആനുകാലിക പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെ മുന്‍നിര്‍ത്തിയായിരിക്കും ഈ ചര്‍ച്ചകള്‍. അതില്‍ പ്രഗല്‍ഭനായ ഒരാള്‍ വിഷയം അവതരിപ്പിക്കും. വിഷയാവതരണത്തെ തുടര്‍ന്ന് സദസ്യരുടെ അഭിപ്രായപ്രകടനങ്ങളും, അവതാരകന്റെ മറുപടി പ്രസംഗവും ഉണ്ടാകും. എകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഈ ചര്‍ച്ചാ യോഗങ്ങളില്‍ സദസ്സിന്റെ സജീവമായ പങ്കാളിത്തം ദൃശ്യമാണ് . വിഷയത്തെക്കുറിച്ച് പഠിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തയ്യാറായിവരുന്ന പലരും അക്കൂട്ടത്തില്‍ ഉണ്ടാകും.


കൂത്താട്ടുകുളം എന്‍. എസ്. എസ്. ഹാളിലായിരുന്നു ഈ ചര്‍ച്ചായോഗങ്ങള്‍ പതിവായി നടന്നുകൊണ്ടിരുന്നത്. ആദ്യകാലത്ത് ചെറിയൊരു വാടക വാങ്ങിയിരുന്നെങ്കിലും പിന്നീട് സൌജന്യമായി ഹാള്‍ വിട്ടുതരുവാന്‍ എന്‍. എസ്സ്. എസ്സ്. ഭാരവാഹികള്‍ തയ്യാറായി. ആവരോട് സി.ജെ. സ്മാരകസമിതിക്ക് നന്ദിയും കടപ്പാടുമുണ്ട്. ഈ പ്രതിമാസ പരിപാടിക്ക് സാധാരണപോലെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. മൂന്ന് മാസം തുടര്‍ച്ചയായി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും പുതിയതായി യോഗത്തിനെത്തുന്നവര്‍ക്കും കത്തയച്ച് വിവരം അറിയിക്കുകയാണ് പതിവ്.


ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ പുതിയ സാമ്പത്തിക നയം, പ്രതീക്ഷകളും പ്രത്യാഘാതങ്ങളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് 1994 ജനുവരിയില്‍ ഡോ. എം. പി. മത്തായിയാണ് ഈ പ്രതിമാസ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഡങ്കല്‍നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിരാജ് ഗാന്ധിയുടെയും രാജീവിന്റേതും ഏകീകൃത സിവില്‍നിയമം ജുഡീഷ്യല്‍ ആക്റ്റിവിസം, വനിതാ വിമോചനം, മതപരിവര്‍ത്തനപ്രശ്നം ‘കടക്കെണിയും ആത്മഹത്യകളും’ ‘വിവരാവകാശനിയമം’‘ചൊവ്വയും അന്ധവിശ്വാസങ്ങളും’ വികേന്ദ്രീകരണം തുടങ്ങി വിവിധങ്ങളായ നൂറ്റിമുപ്പതിലധികം വിഷയങ്ങളേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 12 വര്‍ഷത്തിലേറെ നീണ്ട ഈ പരിപാടി രണ്ട് മാസം മാത്രമെ മുടങ്ങിയിട്ടുള്ളു. ഡി. ദാമോദരന്‍ പോറ്റി, കെ. പരമേശ്വര ശര്‍മ, സണ്ണി പൈകട, ജോസഫ് പുലിക്കുന്നേല്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എം. ചുമ്മാര്‍, എം. എ. ജോണ്‍, ഓ.എന്‍. വിജയന്‍, പ്രൊഫ. വിന്‍സന്റ് മാളിയേക്കല്‍, പി. രാജന്‍, എം. കെ. ഹരികുമാര്‍, എം. പ്രഭ, ഏറ്റുമാനൂര്‍ ഗോപാലന്‍, ഡോ. വയല വാസുദേവന്‍പിള്ള, ഡോ. ജോയ് പോള്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജ്യോതി നാരായണന്‍, ഡോ. വി.സി. ഹാരീസ്, പ്രൊഫ. ആര്‍. എസ്സ് പൊതുവാള്‍, സി.എന്‍. കുട്ടപ്പന്‍ , പി. നാരായണമേനോന്‍, കെ.ഇ. മാമ്മന്‍, ഡോ. കെ. ബിനോയ്, ഡോ. ജേക്കബ് വടക്കഞ്ചേരി, അഡ്വ. ടോം ജോസ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്തരും, പ്രമുഖരുമായ നിരവധി വ്യക്തികള്‍ ഈ ചര്‍ച്ചാ യോഗങ്ങളില്‍ പങ്കെടുക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചിലരെല്ലാം ഒന്നിലധികം പ്രാവശ്യം ഇതില്‍ പങ്കെടുത്തിട്ടുള്ളവരാണ്.


2006 മെയ് 13നു നൂറ്റി മുപ്പത്തഞ്ചാമത് പ്രതിമാസ ചര്‍ച്ചയോടുകൂടി ഈ പരിപാടി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടിവന്നെങ്കിലും സി. ജെ. സ്മാരകസമിതിക്ക് പുതിയ ആഫീസും സംവിധാനങ്ങളും ഉണ്ടായതോടെ ചര്‍ച്ചായോഗങ്ങളും ഇതര സാംസ്കാരിക പ്രവര്‍ത്തനങ്ങളും കൂടൂതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനരാരംഭിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^